പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചക എണ്ണയ്ക്ക് വില കുതിക്കുന്നു. സണ്‍ഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കകം 4 മുതല്‍ 5 രൂപ വരെയാണ് കൂടിയത്.സണ്‍ ഫ്ലവർ, റൈസ് ബ്രാൻ ഓയില്‍ മിശ്രിത എണ്ണകള്‍ക്ക് ലിറ്ററിന് 10 രൂപ വരെയാണ് വർധിച്ചത്. കേരളം വിട്ടാല്‍ സണ്‍ഫ്ലവർ ഓയിലിന് ആവശ്യക്കാരേറെയാണ്.
മഹാരാഷ്ട്രയും ആന്ധ്രയും ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സണ്‍ ഫ്ലവർ എന്ന ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സണ്‍ഫ്ലവർ ഓയില്‍ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കർണാടകമാണ്. പക്ഷെ ആ ഉത്പാദനം രാജ്യമെങ്ങും ആവശ്യക്കാരുള്ള സണ്‍ ഫ്ലവർ ഓയില്‍ ഉപയോഗത്തിന് ആനുപാതികമല്ല. അക്കാരണം കൊണ്ടുതന്നെ നമുക്ക് വേണ്ട സണ്‍ഫ്ലവർ ഓയിലിന്റെ നല്ലൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. യുക്രെയ്ൻ, റഷ്യ, അർജന്റീന, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സൂര്യകാന്തി എണ്ണ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഈ ഇറക്കുമതിയെ ഇറാൻ യുദ്ധവും പശ്ചിമേഷ്യൻ പ്രതിസന്ധിയും ബാധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിപണിയില്‍ ഇതിന്റെ പ്രതിഫലങ്ങളും ദൃശ്യമാണ്.
കഴിഞ്ഞ ആഴ്ച അവരെ അതായത് യുദ്ധം ആരംഭിക്കുന്നതിന് മുൻപ് വരെ ബെംഗളൂരുവില്‍ ഒരു ലിറ്റർ സണ്‍ഫ്ലവർ ഓയില്‍ 161 രൂപ ആയിരുന്നു. എന്നാല്‍ സംഘർഷങ്ങള്‍ക്ക് പിന്നാലെ സൂര്യകാന്തി എണ്ണയുടെ വില 165 രൂപയായി ഉയർന്നു. ഒരു പ്രത്യക ബ്രാൻഡിന് മാത്രമല്ല വിലയില്‍ വർദ്ധനവ് ഉണ്ടായത്. മറിച്ച് സൂര്യകാന്തി എണ്ണയെ ആകെയാണ് വിലക്കയറ്റം ബാധിച്ചിട്ടുള്ളത്. സൂര്യകാന്തി എണ്ണയ്ക്കൊപ്പം തവിടെണ്ണ പോലുള്ളവ കൂട്ടിക്കലർത്തിയുള്ള എണ്ണയും ഇന്ന് വിപണിയിലുണ്ട്. സഫോള ഗോള്‍ഡ് പോലുള്ള അത്തരം എണ്ണയ്ക്ക് ലിറ്ററിന് 11 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. വരും നാളുകളില്‍ ബ്ലെൻഡഡ് ഓയിലിനും സൂര്യകാന്തി എണ്ണയ്ക്കും 10 മുതല്‍ 20 രൂപ വർധിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കർണാടകത്തേക്കാള്‍ അഞ്ചും ആറും രൂപ അധിക വിലയ്ക്ക് സൂര്യകാന്തി എണ്ണ വില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോള്‍ ആ വില വരും നാളുകളില്‍ ലിറ്ററിന് 200ന് അടുത്ത് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.











