പുലർച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ യുവാവിനെ രക്ഷിക്കാൻ ഡെലിവറി ഏജന്റ് എത്തിയ കൗതുകകരമായ വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.പുനെയിലാണ് സംഭവം നടന്നത്. പുലർച്ചെ 3 മണിക്ക് ബാല്‍ക്കണിയില്‍ കുടുങ്ങിയ യുവാവ് സഹായത്തിനായി പോലീസിനെയോ സുഹൃത്തുക്കളെയോ വിളിക്കുന്നതിന് പകരം ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ‘ബ്ലിങ്കിറ്റിനെ’ ആണ് ആശ്രയിച്ചത്.

പുനെ സ്വദേശിയായ മിഹിർ ഗാഹുക്കറാണ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ഈ അപൂർവ്വ അനുഭവം വീഡിയോ സഹിതം പങ്കുവെച്ചത്. പുലർച്ചെ 3 മണിയോടെ മിഹിറും സുഹൃത്തും കൂടി ബാല്‍ക്കണിയിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാല്‍ അവർ പോലുമറിയാതെ ബാല്‍ക്കണിയുടെ വാതില്‍ അബദ്ധത്തില്‍ പിന്നില്‍ നിന്ന് ലോക്ക് ആയിപ്പോയി. വീടിനുള്ളില്‍ മാതാപിതാക്കള്‍ നല്ല ഉറക്കത്തിലായിരുന്നു. അവരെ വിളിച്ചുണർത്താൻ ശ്രമിച്ചാല്‍ അവർ പരിഭ്രാന്തരാകുമോ എന്ന ആശങ്കയിലായിരുന്നു യുവാക്കള്‍. ഫോണ്‍ കയ്യിലുണ്ടായിരുന്നെങ്കിലും ഇത്രയും വൈകിയ സമയത്ത് ആരെ വിളിക്കണമെന്ന ആശയക്കുഴപ്പത്തിനിടയിലാണ് ബ്ലിങ്കിറ്റില്‍ നിന്ന് സാധനങ്ങള്‍ ഓർഡർ ചെയ്യാം എന്ന ബുദ്ധി യുവാവിന് തോന്നിയത്. ഉടൻ തന്നെ ബ്ലിങ്കിറ്റ് ആപ്പ് വഴി ലഘുഭക്ഷണങ്ങള്‍ ഓർഡർ ചെയ്ത യുവാവ്, ‘ഡെലിവറി ഇൻസ്ട്രക്ഷൻ’ കോളത്തില്‍ താൻ ബാല്‍ക്കണിയില്‍ കുടുങ്ങിപ്പോയ വിവരം വ്യക്തമാക്കുകയും വാതില്‍ തുറക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിമിഷങ്ങള്‍ക്കുള്ളില്‍ ഡെലിവറി ഏജന്റ് സ്ഥലത്തെത്തി. ഓർഡറുമായി എത്തിയ ഏജന്റ് യുവാവ് നല്‍കിയ നിർദ്ദേശപ്രകാരം വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചു. താൻ ഓർഡർ ചെയ്ത ഭക്ഷണത്തേക്കാള്‍ വലിയ ഉപകാരമാണ് ആ ഏജന്റ് ചെയ്തതെന്ന് യുവാവ് കുറിച്ചു. ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദർ ധീൻഡ്‌സയും ഈ സംഭവത്തോട് പ്രതികരിച്ചു. ഉപഭോക്താവിന്റെ പ്രശ്നം പരിഹരിച്ച ഡെലിവറി പാർട്ണറെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമയബന്ധിതമായി ഭക്ഷണമെത്തിക്കുന്നതിനൊപ്പം ഇത്തരമൊരു സഹായം കൂടി ചെയ്ത ഡെലിവറി ഏജന്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്. പലരും തമാശരൂപേണ ഇതിനെ ‘സ്മാർട്ട് മൂവ്’ എന്ന് വിശേഷിപ്പിക്കുമ്ബോള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ഇത്തരം സേവനങ്ങള്‍ എത്രത്തോളം ഉപകരിക്കുമെന്ന ചർച്ചകളും സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക