നാല് പതിറ്റാണ്ടിലേറെയായി കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങിയ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്ബൂതിരി.പാട്ടെഴുത്തിലെ നിത്യയൗവനമെന്ന് കൈതപ്രത്തിനെ നിസംശയം വിശേഷിപ്പിക്കാം.
ഇന്നും ഈ പ്രതിഭയുടെ തൂലികയില്‍ വിരിയുന്ന വരികള്‍ക്ക് ഏഴഴകാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവായി നില്‍ക്കുമ്ബോള്‍ തന്നെ പലപ്പോഴായി വാർത്തകളില്‍ നിറഞ്ഞിട്ടുള്ള ഒരാള്‍ കൂടിയാണ് കൈതപ്രം ദാമോദരൻ നമ്ബൂതിരി. ചില വിവാദ പരാമർശങ്ങളാണ് ഈ പ്രതിഭയെ വാര്‍ത്തകളില്‍ നിറച്ചത്. പലരെയും കുറിച്ച് തുറന്നടിച്ച് കൈതപ്രം സംസാരിച്ചിട്ടുണ്ട്.ഇപ്പോഴിതാ ദിലീപ് തന്നെ പാട്ടെഴുതാൻ വിളിച്ച് അപമാനിച്ചു എന്ന് പറയുകയാണ് കൈതപ്രം. ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ വെച്ച്, ഒരു പാട്ട് എഴുതി കഴിഞ്ഞപ്പോള്‍ അടുത്തത് വേറെ നമ്ബൂതിരി എഴുതുമെന്ന് ദിലീപ് വിളിച്ചു പറയുകയായിരുന്നുവെന്നും അത്ര ധിക്കാരം തന്നോട് വേണ്ട എന്നു പറഞ്ഞ് താൻ അവിടെ നിന്ന് ഇറങ്ങിപ്പോയെന്നും കൈതപ്രം പറയുന്നു.
”ദിലീപ് എന്നെ പാട്ടെഴുതാന്‍ വിളിച്ചു കൊണ്ടുപോയി. ഒരു പാട്ടാണ് എനിക്കുള്ളത് എന്ന് എന്നോട് നേരത്തെ പറഞ്ഞാല്‍ മതി. എനിക്കെന്താണ് പ്രശ്‌നം. എന്നെ ദീപക് ദേവിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോയിലേക്ക് നടത്തി കയറ്റി, അവിടെ ഇരുത്തിയാണ് പാട്ടെഴുതിച്ചത്. ഒരു പാട്ട് ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ അയാള്‍ വിളിച്ചു പറയുകയാണ്, ഇനി അടുത്തത് വേറെ നമ്ബൂതിരി എഴുതുമെന്ന്. അത്ര ധിക്കാരമൊന്നും എന്നോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിവന്നു.ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കൂല്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്. അവൻ ഇപ്പോള്‍ ഇത് കാണുന്നുണ്ടെങ്കില്‍ കണ്ടോട്ടെ. എന്നെ വിളിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. അവനെ ഞാന്‍ വിളിക്കില്ല. ഇവരെയൊന്നും എനിക്ക് പേടിയില്ല. എന്നെ സംബന്ധിച്ച ഒരു കാര്യങ്ങള്‍ക്കും എനിക്ക് പേടിയില്ല…” കൈതപ്രം പറഞ്ഞു.





