പത്തനംതിട്ടയില്‍ നടുറോഡില്‍ കിടന്ന് തമ്മില്‍ത്തല്ലി സ്ത്രീകള്‍. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.നഗരമധ്യത്തില്‍ മദ്യപിച്ച് ഇതരസംസ്ഥാനക്കാരായ സ്ത്രീകളാണ് തല്ലുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട കണ്ണംകരയിലായിരുന്നു അടിപിടി. കയ്യാങ്കളി കൈവിട്ടതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. തുടർന്ന് പോലിസില്‍ വിവരം അറിയിച്ചു.
മദ്യലഹരിയിലായ സ്ത്രീകള്‍ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മേഖലയിലാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളില്‍ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് പുരുഷന്മാർക്കിടയിലായിരുന്നു സംഘർഷമെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും സമാനമായ രീതിയില്‍ പ്രശ്നമുണ്ടാക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.
സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ വിവരം പത്തനംതിട്ട പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കി. കണ്ണംകര മേഖലയില്‍ ലഹരി ഉപയോഗവും തുടർന്നുള്ള സംഘർഷങ്ങളും നിത്യസംഭവമായി മാറുകയാണ്. പലപ്പോഴും ഇടപെടാൻ ഭയമാണെന്നും പൊലീസിന്റെ കർശനമായ നിരീക്ഷണം ഭാഗത്ത് വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ ലഹരി ഉപയോഗിച്ച് പ്രദേശത്ത് പ്രശ്നം ഉണ്ടാകുന്നത് പതിവായെന്നും നാട്ടുകാർ പറയുന്നു. അടിപിടിയില്‍ സ്ത്രീകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുർന്ന് അവധി ദിവസങ്ങളില്‍ പ്രത്യേക പട്രോളിംഗ് വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.





