ന്യൂസ് മലയാളം 24*7 എന്ന വാർത്താചാനലിന്റെ മുഖമായിരുന്ന ലക്ഷ്മി പത്മ രാജിവച്ചു. ഏതാണ്ട് രണ്ടുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ചാനലിന്റെ സെലിബ്രിറ്റി അവതാരക എന്ന പരിവേഷം ഉണ്ടായിരുന്ന വ്യക്തിത്വമാണ് ലക്ഷ്മി. രഹുൽ മാങ്കൂട്ടം പീഡനക്കേസ് പുറത്തുകൊണ്ടുവരുന്നതിൽ അടക്കം നിർണായക ഇടപെടൽ നടത്തിയതും ഇവരാണ്. രാഹുലിന്റെ ഇരയായ പെൺകുട്ടിയെ താൻ നേരിൽ കണ്ടു എന്ന് ആദ്യമായി ലോകത്തോട് വെളിപ്പെടുത്തിയതും ലക്ഷ്മിയാണ്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തൻറെ രാജി വിവരം ലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങോട്ടാണ് ലക്ഷ്മി മാറുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. തനിക്ക് വളരെ ഇഷ്ടമുള്ള ഈ ജോലിയിൽ, പുതിയ ഒരു ചുമതല വഹിക്കാൻ, പുതിയ ഒരു ദൗത്യത്തിന്റെ ഭാഗമാകാൻ ആണ് ഈ മാറ്റം എന്ന് മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാമെന്നും വാഗ്ദാനമുണ്ട്.
മാറ്റം റിപ്പോർട്ടറിലേക്കോ?
മികച്ച വാർത്ത അവതാരകയും ടിവി ജേണലിസ്റ്റും ആയിരിക്കുമ്പോഴും പലപ്പോഴും പ്രകടമായ ഇടതുപക്ഷ പക്ഷപാതിത്വവും, കോൺഗ്രസ് യുഡിഎഫ് വിരുദ്ധതയും പ്രകടിപ്പിക്കുന്ന വ്യക്തിത്വം കൂടിയാണ് ലക്ഷ്മി പത്മ. അതിനാൽ തന്നെ ഈ നിലപാടുകളോട് ചേർന്നുനിൽക്കുന്ന റിപ്പോർട്ടർ ടിവിയിലേക്ക് ആകുമോ ലക്ഷ്മിയുടെ കൂടുമാറ്റം എന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. കേരളം നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് പടിവാതുക്കൽ എത്തുമ്പോൾ റിപ്പോർട്ടറിലേക്ക് ലക്ഷ്മി കൂടിയെത്തിയാൽ ചാനലിന്റെ ഇടത് പക്ഷപാതിത്വത്തിനും യുഡിഎഫ് വിരുദ്ധതയ്ക്കും മൂർച്ച കൂടുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

















