ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കിയത്. ഒമ്ബത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം.കേസില്‍ ഒളിവിലുള്ള രാഹുല്‍ തിരുവനന്തപുരത്തെത്തിയിരുന്നു.
ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍ തലസ്ഥാനതെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ലുക്ക്‌ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുല്‍ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.










