മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്.വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളില്‍ മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു.
തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. പി എം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു.സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീയില്‍ വിദ്യാഭ്യാസ സെക്രട്ടറി പദ്ധതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പിന്നാലെ തടഞ്ഞു വെച്ച ഫണ്ട് ഉടൻ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടൻ സംസ്ഥാനത്തിന് കൈമാറും.
അതേസമയം, കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലയ്ക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.

















