കരുളായി ഉള്‍വനത്തിലെ ചോലനായ്ക്കർ വിഭാഗത്തില്‍ പെട്ട ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിയാൻ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി എം.പി. ഫോറസ്റ്റ് ഐ.ബി. യില്‍ നിന്ന് പൊലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയില്‍ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട് സംസാരിച്ചാണ് യാത്ര തുടർന്നത്.
ചോലനായ്ക്കർ വിഭാഗത്തില്‍ നിന്ന് ട്രൈബല്‍ ഇക്കണോമിയില്‍ പി.എച്ച്.ഡി. ചെയ്യുന്ന സി. വിനോദ് കാടിനെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും യാത്രയില്‍ വിശദീകരിച്ചു. പ്രിയങ്ക ഗാന്ധി എം. പി. യുടെ തിരഞ്ഞെടുപ്പ് സമയത്ത് ചോലനയ്ക്കാരുടെ ദുരവസ്ഥ വിവരിച്ച വിനോദ് അന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രിയങ്ക ഗാന്ധി എം. പി. ഉന്നതിയിലെത്തിയത്. കൂറ്റൻ പാറയില്‍ കയറി കാല്‍നട പാലവും കണ്ടാണ് പ്രിയങ്ക ഗാന്ധി എം.പി. മടങ്ങിയത്.
നേരിട്ട് കണ്ടറിഞ് പ്രിയങ്ക:
വീടും പാലവും സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച ആദിവാസികളുടെ പ്രതിനിധികള്‍ കൂടെ കൂട്ടി ഐ.ബി.യില്‍ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചർച്ച നടത്തി. തുടർന്ന് ഐ.ബി. യില്‍ വച്ച് ആദിവാസി സമൂഹത്തില്‍ പ്രവർത്തിക്കുന്ന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. എം. എല്‍.എ. മാരായ ആര്യാടൻ ഷൌക്കത്ത്, എ.പി. അനില്‍ കുമാർ, ഡി.എഫ്.ഒ. ധനിക് ലാല്‍ ജി., ഡി.സി. സി. പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

















