സ്വന്തം അഭിപ്രായം ബോള്‍ഡായി സമൂഹത്തിന് മുന്നില്‍ തുറന്നുപറയുന്നവരെ കേരളത്തിലുളളവർ വിമർശിക്കുകയാണെന്ന് യുവനടി റിനി ആൻ ജോർജ്.ഗിന്നസ് പക്രു നായകനായി അടുത്തിടെ തീയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത് റിനിയായിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തില്‍ കഴിവുളള സ്ത്രീ നേതാക്കളെ മുൻനിരയിലെത്താൻ ചില നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം, രാഷ്ട്രീയത്തില്‍ പ്രവർത്തിച്ചിരുന്ന താരം, തനിക്കുണ്ടായ ദുരനുഭവവും വെളിപ്പെടുത്തുകയുണ്ടായി.
റിനിയുടെ വാക്കുകള്‍
കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയുടെ ചെയ്തു. ഒരു പാർട്ടിയേയും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മള്‍ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നവർ പോലും പരിഗണിക്കില്ല.
രാഷ്ട്രീയത്തില്‍വരെ സ്ത്രീകള്‍ക്ക് നല്ലൊരു സ്ഥാനം കൊടുക്കാൻ മടിക്കുന്നവരുണ്ട്. ഒരുപക്ഷെ സ്ത്രീകള്‍ അത്തരത്തിലൊരു സ്ഥാനത്തേക്ക് വരികയാണെങ്കില്‍ അവർക്ക് പുരുഷനേതാക്കൻമാർ പറയുന്നതിലപ്പുറം ഒന്നും ചെയ്യാനും സാധിക്കില്ല. കഴിവുളള സ്ത്രീ നേതാക്കള്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണ്. കേരള സമൂഹം സ്ത്രീവിരുദ്ധത നിറഞ്ഞതല്ല. സ്വന്തം അഭിപ്രായം ബോള്‍ഡായി സമൂഹത്തിന് മുന്നില്‍ പറയുന്ന സ്ത്രീകളെ അംഗീകരിക്കാത്തയാളുകള്‍ ഇവിടെയുണ്ട്. ബാലതാരം ദേവനന്ദയുടെ അവസ്ഥ എന്താണെന്നറിയാം. ആ കുട്ടി അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ട് ആക്രമിക്കപ്പെടുകയാണ്.







