ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചത്.
ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭർതൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസില്‍ കയറിയത്. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭർത്താവ് അതുവരെ അനുഗമിച്ചിരുന്നു. പിന്നീട് മാറി നിന്ന രാജേഷ് ഏറെ സമയം കഴിഞ്ഞിട്ടും രോഷ്ണി ഇറങ്ങി വരാത്തത് കണ്ട് നോക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോളാർപ്പേട്ടിനടുത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ നിന്നും ചെന്നെയില്‍ നിന്നുള്ള ബന്ധുക്കളെത്തി റെയില്‍വെ – തമിഴ്നാട് പോലീസിന്റെയും ആർഡിഒയുടെയും സാന്നിധ്യത്തില്‍ തുടർ നടപടികള്‍ സ്വീകരിച്ചു. മൃതശരീരം വ്യാഴാഴ്ച ശുകപുരത്തെത്തിക്കും.

















