ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. പൊലീസ് ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ പുറത്ത്.സെല്ലിന്റെ കമ്ബികള്‍ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയില്‍ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്ബിയില്‍ നൂല്‍ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നല്‍കി.
സെല്ലിന്റെ കമ്ബിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയില്‍ മോചിതരായാവരുടെ തുണികള്‍ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളില്‍ കയറി ഫെൻസിങ്ങിന്റെ തൂണില്‍ കുടുക്കിട്ടുവെന്നും പ്രതി മൊഴി നല്‍കി. ബ്ലെയ്ഡ് ലഭിച്ചത് ജയില്‍ അടുക്കളയിലെ ജോലിക്ക് പോയ അന്തേവാസിയിലൂടെയെന്നും വെളിപ്പെടുത്തി.
അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയില്‍ കമ്ബി കട്ട് ചെയ്യാനുള്ള ആയുധം നേരത്തെ എത്തിച്ചു.
ഇന്ന് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയത് 1.15 ഓടെയാണ്. ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയത്. പുതച്ചുമൂടിയാണ് കിടന്നത്. കൊതുകുവലയും ഉണ്ടായിരുന്നു. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുതച്ചുമൂടിയ നിലയില്‍ രൂപമുണ്ടായിരുന്നു.
സെല്ലിലെ രണ്ട് കമ്ബികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്ബികളാണ് മുറിച്ചത്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്ബികള്‍ മുറിക്കാനുളള ശ്രമം നടത്തിയിരുന്നു.
രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്ബിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്.
ഇന്ന് പുലർച്ചെ ജയില്‍ ചാടിയ ഗോവിന്ദച്ചാമി തളാപ്പിലെ ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റിനുള്ളില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു. പിടികൂടിയ ശേഷം ഇയാളെ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതി ജയില്‍ ചാടാനായി ജയിലില്‍ നിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചോ എന്നതിലുള്‍പ്പെടെ അന്വേഷണം നടത്തും. സംഭവസമയത്ത് ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.





