നിർധന കുടുംബം താമസിച്ച വീട് സിപിഎം നേതാവ് പൂട്ടി കൊടികുത്തി. ഇതേത്തുടർന്ന് നിർധന കുടുംബം മഴയത്ത് പെരുവഴിയിലായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാത്രി എട്ടോടെ നൂറനാട് പോലീസെത്തി വീട് തുറപ്പിച്ച് നിർധന കുടുംബത്തെ വീടിനുള്ളിലാക്കി.
നൂറനാട് ആദിക്കാട്ടുകുളങ്ങര കളത്തില്‍ വീട്ടില്‍ ഡ്രൈവർ അർഷാദ്, ഭാര്യ റജബ്, മക്കളായ ആയിഷ, മൂന്നുവയസുകാരി അഹന എന്നിവരെയാണ് ഇറക്കിവിട്ട് വീട് പൂട്ടിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദിനെതിരെ കുടുംബം നൂറനാട് പോലീസില്‍ പരാതി നല്‍കി. മുമ്ബ് മറ്റൊരു കുടുംബമാണ് അടച്ചുപൂട്ടിയ വീട്ടില്‍ താമസിച്ചിരുന്നത്.ഇവർ താമസം മാറുകയും ഒരാഴ്ച മുമ്ബ് വീട് നിർധന കുടുംബത്തിന് കൈമാറ്റം ചെയ്യുകയുമായിരുന്നു.
മുമ്ബ് താമസിച്ച കുടുംബവുമായി ഉണ്ടായ സാമ്ബത്തിക വിഷയങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. പന്തളം സ്വദേശിനി ഷംല എന്ന ബന്ധുവാണ് ഇവർക്ക് താമസിക്കാൻ വീട് നല്‍കിയത്. സിപിഐഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കുടുംബത്തിന്‌റെ വീട് പൂട്ടി കൊടി കുത്തിയത്. അമ്മയെയും പെണ്‍മക്കളെയും രാത്രി പെരുവഴിയിലാക്കിയെന്നാണ് ആരോപണം.ഇഎംഎസ് ഭവന പദ്ധതിയില്‍ ലഭിച്ച വീട് വിറ്റത് കൊണ്ടാണ് നടപടിയെടുത്തതെന്ന് സിപിഐഎം പ്രവര്‍ത്തകരും ആരോപിച്ചു.

















