ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മലപ്പുറം വെട്ടിച്ചിറ സ്വദേശി മുഹമ്മദ് അഫ്സലിന്റെ വിയോഗം. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരിമാരുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഫ്സല്‍.
രണ്ടുമാസം മുമ്ബാണ് ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ തോളിലേറ്റി 27 കാരനായ അഫ്സല്‍ ബഹറൈനില്‍ എത്തിയത്. ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ തുടർച്ചയായി പനി പിടിപെട്ടു. രോഗം മാറാതെ വന്നപ്പോഴാണ് നാട്ടിലെത്തി ചികിത്സിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്നതിന്റെ അല്‍പം മുമ്ബാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാടിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളിലും ഭാഗമാകുന്ന അഫ്സലിന്റെ വിയോഗത്തില്‍ നാട്ടുകാരും വലിയ വേദനയിലാണ്.രോഗം ഭേദമായി സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറംനല്‍കാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു അഫ്സല്‍. മകനായി കരുതലോടെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ ചേതനയറ്റ ശരീരമാണ് തിരിച്ചെത്തിയത്. കുടുംബത്തോടൊപ്പം ഒരു നാട് മുഴുവൻ അഫ്സലിന്റെ വിയോഗത്തില്‍ വിലപിക്കുകയാണ്.

















