യുവാവിൻ്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം. പാലക്കാട് കുഴല്‍മന്ദം സ്വദേശി മനോജ്കുമാർ (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് കുടുംബം ആരോപണം ഉന്നയിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ മരിച്ചയാളുടെ ഭാര്യയുടെയും പുരുഷ സുഹൃത്തിൻ്റെയും പേര് ഉണ്ടായിരുന്നു.
കുഴല്‍മന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മരിച്ചയാളുടെ ഭാര്യ ജോലി ചെയ്യുന്നത്. സംഘം പ്രസിഡൻ്റ് വിജീഷ് സഹദേവനും മരിച്ച മനോജ്കുമാറിൻ്റെ ഭാര്യ ചിത്രയും തമ്മില്‍ സൗഹൃദമായിരുന്നു. വിവാഹമോചനത്തിനായി ഇരുവരും മനോജ്കുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു.
ഇന്നലെ വൈകീട്ട് ആണ് മനോജ്കുമാർ വിഷം കഴിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്. മകളെ നോക്കണമെന്നും ശേഷക്രിയ മകളെ കൊണ്ട് ചെയ്യിപ്പിക്കണമെന്നും അമ്മയ്ക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണം വിജേഷ് നിഷേധിച്ചിട്ടുണ്ട്. പണം ചോദിച്ച് ഭീഷണിപ്പെടുത്തിയില്ലെന്നും വിജീഷ് പറയുന്നു.

















