ക്ഷേത്രം ശാന്തിക്കാരൻ അന്നകര വടേരിയാട്ടില്‍ രതീഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. രതീഷിനെതിരേ സജീഷ് എന്നയാള്‍ നല്‍കിയ ഹണിട്രാപ്പ് പരാതിയിലാണു കോടതി കേസെടുക്കാൻ പോലീസിനോടു നിർദേശിച്ചത്.പരാതിക്കാരനായ പിലക്കാട് സ്വദേശി ഈങ്ങത്ത് കിഴക്കേതില്‍ സജീഷിന്‍റെ മുൻഭാര്യ കൈപ്പറന്പ് സ്വദേശി വിളക്കത്തല ശ്രുതിബാബു, കാമുകൻ അന്നകര സ്വദേശിയായ ക്ഷേത്രംശാന്തി വടേരിയാട്ടില്‍ രതീഷ് എന്നിവർക്കെതിരേയാണു കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
അന്നകരയിലെ ക്ഷേത്രത്തില്‍ സ്ഥിരമായി ദർശനത്തിനു വന്നിരുന്ന ശ്രുതിയെ വിവാഹം കഴിക്കാനായി ശാന്തിക്കാരനായ രതീഷ് ശ്രുതിയുടെ ഭർത്താവായ സജീഷിനെ ഹണിട്രാപ്പില്‍ പെടുത്തിയെന്നാണു കേസ്. ബംഗളൂരുവില്‍ താൻ ഫാഷൻ ഷോ നടത്തുന്നുണ്ടെന്നും അതിന്‍റെ മേക്കപ്പ്മാനായി നിയമിക്കാമെന്നും വാഗ്ദാനം നല്‍കി സജീഷിനെ സഹായിയായ ഒരു സ്ത്രീക്കൊപ്പം ബംഗളുരുവിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് സജീഷിനെയും ഈ സ്ത്രീയെയും നഗ്നരാക്കിയുള്ള ചിത്രം പകർത്തി ഈ ചിത്രം സജീഷിന്‍റെ ഭാര്യ ശ്രുതിക്ക് അയക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ശ്രുതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹംകഴിച്ച പ്രതി സജീഷിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണു കേസ്.
അഡ്വ. പി .മുഹമ്മദ് ബഷീർ, അൻഷീന ബഷീർ എന്നിവർ മുഖേനയാണ് സജീഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. രതീഷിനെ ജനുവരി ആറിന് കോടതിപരിസരത്തുവച്ച് ആക്രമിച്ച് കാറും മൊബൈല്‍ഫോണും പണവും കവർന്നെന്ന കേസില്‍ കഴിഞ്ഞദിവസം ചാവക്കാട് പോലീസ് തിരുവത്ര സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. രതീഷിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാവിനെ ഉള്‍പ്പെടെ മറ്റു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞദിവസം നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിലും ജലപീരങ്കിപ്രയോഗത്തിലും കലാശിച്ചിരുന്നു.











