മേലില പഞ്ചായത്തിലെ മാക്കന്നൂർ കിണറ്റിൻകര നിവാസികള്‍ വെള്ളിയാഴ്ച ഉണർന്നത് ഒരുലോറി നിറയെ തെരുവുനായ്ക്കളെ കണ്ടാണ്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്ബില്‍ നായ്ക്കളെ ഉപേക്ഷിക്കാനെത്തിയതാണെന്നറിഞ്ഞവർ ഞെട്ടി. ഇതിനിടയില്‍ ഇടുങ്ങിയ റോഡില്‍ ലോറി മുന്നോട്ടു പോകാഞ്ഞതിനാല്‍ പെട്ടി ഓട്ടോയില്‍ കയറ്റി കുറെ നായ്ക്കളെ പറമ്ബില്‍ കൊണ്ടുവിട്ടു.
ഇതോടെ നാട്ടുകാർ കൂട്ടംകൂടി പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. തുറന്നുവിട്ട നായ്ക്കളില്‍ കുറേ എണ്ണത്തിനെ ഓടിച്ചിട്ടുപിടിച്ച് ലോറിയില്‍ കയറ്റി. മൃഗസ്നേഹികളെന്ന് പരിചയപ്പെടുത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചുപേരാണ് നായ്ക്കളുമായി എത്തിയത്. എറണാകുളം തൃപ്പൂണിത്തുറയില്‍ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒഴിപ്പിച്ച നായ്ക്കളെയാണ് മൂടിക്കെട്ടിയ ലോറിയില്‍ മേലിലയില്‍ എത്തിച്ചത്. സുരക്ഷിത ഇടം നല്‍കാമെന്ന പ്രദേശവാസിയായ സ്ത്രീയുടെ വാക്കാണ് ഇവരെ ഇവിടെ എത്തിച്ചതെന്ന് പോലീസ് പറയുന്നു.
കേസില്‍പ്പെട്ടു കിടക്കുന്ന പതിമ്മൂന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടുകയായിരുന്നു ലക്ഷ്യം. കോന്നിയിലേക്കു നായ്ക്കളെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും ഗൂഗിള്‍മാപ്പില്‍ വഴി തെറ്റിയെത്തിയതാണെന്നും വിശദീകരണവുമുണ്ട്. ഒരുമാസംമുൻപാണ് ഏഴുവയസ്സുകാരി പേവിഷബാധയെ തുടർന്ന് സമീപപ്രദേശത്തു മരിച്ചത്.
പ്രദേശത്താകെ തെരുവുനായശല്യത്തില്‍ വലയുമ്ബോഴാണ് ഒരു ലോറി നിറയെ നായ്ക്കളെ ഇവിടെ ഉപേക്ഷിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകള്‍ നീണ്ട തർക്കങ്ങള്‍ക്കൊടുവില്‍ ലോറിയോടെ നായ്ക്കളെയും ഒപ്പമുണ്ടായിരുന്നവരെയും പോലീസ് മടക്കിയയച്ചു. ആരുടെപേരിലും കേസെടുത്തില്ല.










