കൊല്ലം കൊട്ടാരക്കരയില്‍ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലിസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ ക്യാമ്ബിലെ സബ് ഇൻസ്പെക്ടർ കടയ്ക്കല്‍ സ്വദേശി സാബു(52) ആണ് മരിച്ചത്. പൊലിക്കോട് വച്ച് ഉച്ചയോടെയായിരുന്നു അപകടം. എതിർദിശയില്‍ നിന്നും വന്ന പിക് അപ്പ് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനം ഭാഗീകമായി തകർന്നു.
പിക് അപ്പ് വനോടിച്ച ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് സാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഗണ്‍ആർ കാറിലായിരുന്നു എസ്‌ഐ സാബു സഞ്ചരിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാഹനും മറഞ്ഞിരുന്നു. മഴ പെയ്‌ത് നനഞ്ഞ റോഡിലാണ് അപകടം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരു സ്‌കൂട്ടറിനെ മറികടക്കാനുള്ള പിക്കപ്പ് വാഹനത്തിൻ്റെ ശ്രമത്തിനിടയിലാണ് എതിർ വശത്ത് നിന്ന് വന്ന എസ്‌ഐയുടെ കാറില്‍ ഇടിച്ചത്. പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതോടെ സ്‌കൂട്ടർ യാത്രികരും അപകടത്തില്‍പെട്ടു. ഇവർക്ക് കാര്യമായി പരിക്കേറ്റില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

















