മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്.
അശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം പതിനൊന്നുമണിയോടെ കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മൃതദേഹം മോർച്ചറിയിലും പൊതുദർശനത്തിനും വയ്ക്കരുതെന്ന് അദ്ദേഹം നിർദേശം നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കൊല്ലം ശാസ്താംകോട്ട ഡി ബി കോളേജില്‍ കെ എസ് യു പ്രവർത്തകനായിട്ടാണ് ശൂരനാട് രാജശേഖരൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് കെ എസ് യു സംസ്ഥാന ഭാരവാഹി, കൊല്ലം ഡി സി സി പ്രസിഡന്റ്, കെ പി സി സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്. കൂടാതെ കെ പി സി സി മാദ്ധ്യമവിഭാഗം ചെയർമാൻ, കേരള സ്‌പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

















