വയനാട്ടിലെ പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ നിന്ന് ഭരണം യുഡിഎഫ് പിടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന എല്‍ഡിഎഫ് പ്രതിനിധി ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫിന് പ്രസിഡന്റ് പദവി ലഭിച്ചത്.അവിശ്വാസ പ്രമേയം അവതരിപ്പിച്ച വേളയില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ബെന്നിക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നിലവിലുണ്ട്.

പതിനൊന്നാം വാര്‍ഡ് പ്രതിനിധിയാണ് ജെഡിഎസ് അംഗമായിരുന്ന ബെന്നി. എല്‍ഡിഎഫിനൊപ്പമായിരുന്ന ഇദ്ദേഹം രാജിവച്ച്‌ പിവി അന്‍വര്‍ നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്‍ സംസ്ഥാനത്ത് യുഡിഎഫിന് ഭരണം ലഭിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. യുഡിഎഫുമായി അടുക്കാന്‍ പിവി അന്‍വര്‍ ശ്രമിക്കവെയാണ് ഈ മാറ്റം എന്നതും എടുത്തു പറയണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

23 അംഗ പഞ്ചായത്താണ് പനമരം. യുഡിഎഫിനും എല്‍ഡിഎഫിനും 11 വീതം അംഗങ്ങളാണുള്ളത്. ഒരംഗം ബിജെപിക്കും. എല്‍ഡിഎഫ് വിട്ട് ബെന്നി ചെറിയാന്‍ പുറത്തുവന്നതോടെ ഭരണം യുഡിഎഫിന് കിട്ടുമെന്ന് ഉറപ്പായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 10 വോട്ടുകളാണ് എല്‍ഡിഎഫ് പ്രതിനിധിക്ക് കിട്ടിയത്. 12 വോട്ട് നേടി മുസ്ലിം ലീഗിലെ ലക്ഷ്മി ആലക്കമറ്റം പ്രസിഡന്റായി. ബിജെപി അംഗം വിട്ടുനിന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. സിപിഎം അംഗം ആസ്യ പ്രസിഡന്റാകുകയും ചെയ്തു. പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബെന്നി പിന്തുണച്ചതോടെ പാസായി. ബെന്നിയെ മര്‍ദ്ദിച്ച കേസില്‍ ഏഴ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

എംഎല്‍എ പദവി രാജിവച്ച്‌ പിവി അന്‍വര്‍ യുഡിഎഫുമായി അടുക്കാന്‍ ശ്രമിക്കവെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പനമരത്തെ ഭരണമാറ്റം. അനേകം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വൈകാതെ ഭരണം നഷ്ടമാകുമെന്ന് പിവി അന്‍വര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ അന്‍വര്‍ വീഴ്ത്തുന്ന ആദ്യ വിക്കറ്റാണിത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

യുഡിഎഫിലെ എല്ലാ നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി പ്രതികരിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് യുഡിഎഫിനെ പിന്തുണച്ചതെന്ന് ബെന്നി ചെറിയാന്‍ അറിയിച്ചു.

അതേസമയം, പിവി അന്‍വര്‍ ഇന്ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര ജാഥയുടെ ഭാഗമായി. നിലമ്ബൂര്‍ മണ്ഡലത്തിന്റെ ഭാഗമായ എടക്കരയില്‍ വച്ചാണ് അദ്ദേഹം യുഡിഎഫ് ജാഥയില്‍ പങ്കെടുത്തത്. കെട്ടിപ്പിടിച്ചാണ് വിഡി സതീശന്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിണറായി വിജയന്റെ ദുര്‍ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജാഥയില്‍ സംസാരിക്കവെ അന്‍വര്‍ ആവര്‍ത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക