വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി വനമേഖലയിലാണ് സംഭവം. ആദിവാസി സ്ത്രീയായ രാധയാണ് മരിച്ചത്.വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാപ്പിത്തോട്ടം. പതിവായി കടുവ സാന്നിധ്യമുള്ള ഇടമാണിത്.
സംഭവത്തെത്തുടർന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നുണ്ടായത്. പിന്നാലെ നരഭോജിയായ കടുവയെ വെടിവച്ചു കൊന്നാൻ വനംവകുപ്പ് ഉത്തരവ് നല്‍കി. കഴിഞ്ഞ ആഴ്ച വയനാട് പുല്‍പ്പള്ളിയില്‍ ഇറങ്ങിയ കടുവയെ പിടികൂടിയിരുന്നു. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. അംഗനവാടിക്ക് സമീപം പ്രദേശ വാസികള്‍ കടുവയെ കണ്ടിരുന്നു. രാത്രി 7:20 ഓടുകൂടിയാണ് കടുവയെ കണ്ടത്. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
മാനന്തവാടി ബത്തേരി റേഞ്ചുകളിലെ 130 RRT അംഗങ്ങളും വനപാലകരും ചേര്‍ന്നാണ് കടുവയ്ക്കായി തെരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് കടുവയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടന്നിരുന്നു.

















