പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്ബള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടനെ നാമ്ബള്ളി കോടിയില്‍ ഹാജരാക്കിയത്. എന്നാല്‍, നടന് ജാമ്യം അനുവദിക്കാതെ കോടതി പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. നടനെ ചഞ്ചലഗുഡ ജയിലിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
തിയേറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ നേരിട്ടെത്തിയതോടെ വലിയ തിരക്കുണ്ടാകുകയും ഇതിനിടയില്‍പ്പെട്ട് ആന്ധ്ര സ്വദേശിയായ രേവതി മരിക്കുകയും ഇവരുടെ മകന്‍ ശ്രീതേജയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെതുടര്‍ന്ന് അല്ലു അര്‍ജിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ തിയേറ്ററിലെത്തുന്ന വിവരം മുന്‍കൂട്ടി തിയേറ്റര്‍ ഉടമയെയും പൊലീസിനെയും അറിയിച്ചിരുന്നതായി തെലങ്കാന ഹൈക്കോടതിയില്‍ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ താരം പറയുന്നു.
ഈ മാസം നാലിനായിരുന്നു സംഭവം.ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് രേവതി ചിക്കഡ്പള്ളിയിലുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയത്. ഷോ കഴിഞ്ഞ് പത്തരയോടെ തിയേറ്ററിന് പുറത്തിറങ്ങിയപ്പോള്‍ അല്ലു എത്തിയതറിഞ്ഞ് ആള്‍ക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. തുടര്‍ന്ന് രേവതി ശ്വാസംമുട്ടി തളര്‍ന്നുവീണു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

















