തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.
9 വർഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എം കെ നാസർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ നാസറിനെ ഏറെക്കാലത്തെ തിരച്ചിലിന് ശേഷമാണ് പിടികൂടിയത്.
2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയെടുത്തത്.





