മുംബൈ:മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചാഡ് (84) വെള്ളിയാഴ്ച നാസിക്കിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന എൻസിപി നേതാവും മുൻ സഹപ്രവർത്തകനുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു. “അണുബാധ പിടിപെട്ടു, അഞ്ചാറു ദിവസം മുമ്പ് വെൻ്റിലേറ്ററിലും ആയിരുന്നു,” ഭുജ്ബൽ പറഞ്ഞു.
1980 മുതൽ 2009 വരെ അഹല്യനഗർ ജില്ലയിലെ അകോലെ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ആദിവാസി വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ പിച്ചാഡ് 1995 വരെ ഒന്നിലധികം കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു.സംസ്ഥാനത്ത് ശിവസേന-ബിജെപി സഖ്യസർക്കാർ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി.
1999 ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ശരദ് പവാർ രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.വിലാസ് റാവു ദേശ്മുഖിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ആദിവാസി വികസന മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2019ൽ അദ്ദേഹവും മകനും മുൻ എംഎൽഎയുമായ വൈഭവ് പിച്ചാടും ബിജെപിയിലേക്ക് കൂറുമാറി.

















