മുംബൈ:മഹാരാഷ്ട്രയിൽ മഹായുതി സർക്കാറിന്റെ സത്യപ്രതിജ്ഞ ഡിസംബർ 5 വ്യാഴാഴ്ച്ചയാണ്. ഇന്നലെയോട് കൂടി സഖ്യകക്ഷികളുടെ വകുപ്പുകളെ കുറിച്ചും ധാരണയായി എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 6-1 എന്ന ഫോർമുലയിലാണ് അധികാരം പങ്കുവെക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.
അതായത് ആറ് എം.എൽ.എമാരുള്ള പാർട്ടികൾക്ക് ഒരു മന്ത്രിയെ നിശ്ചയമായും ലഭിക്കും.ഈ ഫോർമുലയനുസരിച്ച് 132എം.എൽ.എമാരുള്ള ബി.ജെ.പിക്കായിരിക്കും ഏറ്റവും കൂടുതൽ മന്ത്രിമാരുണ്ടാവുക. 20 അല്ലെങ്കിൽ 22 ബി.ജെ.പി മന്ത്രിമാരായിരിക്കും സർക്കാറിലുണ്ടാവുക. ഏക്നാഥ് ഷിൻഡെയുടെ ശിവസേനക്ക് 12ഉം അജിത് പവാറിന്റെ എൻ.സി.പിക്ക് 9 അല്ലെങ്കിൽ 10 മന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇതുവരെ ആഭ്യന്തര വകുപ്പ് കൈയാളിയിരുന്നത് ദേവേന്ദ്ര ഫഡ്നാവിസ് ആയിരുന്നു. മുഖ്യമന്ത്രി പദം ത്യജിച്ചതിന് പകരമായി ഷിൻഡെ വിഭാഗം ആഭ്യന്തര വകുപ്പിനായി സമ്മർദമുയർത്തിയിരുന്നു. അതുപോലെ മന്ത്രിസഭയിൽ ഷിൻഡെ വിഭാഗത്തിന് ലഭിക്കുന്ന അതേ പരിഗണന തങ്ങൾക്കും ലഭിക്കണമെന്ന് എൻ.സി.പിയും ആവശ്യപ്പെട്ടു. മന്ത്രിമാരുടെ എണ്ണം കണക്കാക്കുന്നതും ഒരുപോലെയായിരിക്കണമെന്നും എൻ.സി.പി നേതാവ് ഛഗൻ ഭുജ്പാൽ ആവശ്യപ്പെടുകയുണ്ടായി.സഖ്യകക്ഷികൾക്കിടയിൽ മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കമാണ് മഹായുതി സഖ്യസർക്കാർ അധികാരമേൽക്കാൻ വൈകിയതിന് പ്രധാന കാരണം.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സഖ്യകക്ഷികൾ തമ്മിൽ കൂടിയാലോചിച്ച് പെട്ടെന്ന് സർക്കാറുണ്ടാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാൽ ഫലം വന്ന് 10 ദിവസം പിന്നിട്ടിട്ടും സർക്കാർ രൂപവത്കരണത്തിൽ ധാരണയിലെത്താനായില്ല. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗം 57 സീറ്റുകളാണ് നേടിയത്. അജിത് പവാർ വിഭാഗം 41ഉം. 132 സീറ്റുകളുള്ള ബി.ജെ.പി കൂടി ചേരുന്നതോടെ 288 അംഗ നിയമസഭയിൽ മഹായുതി സഖ്യത്തിന് 230 സീറ്റുകളുടെ പിന്തുണയുണ്ട്.

















