ആഡംബര വാഹനം ഇടിച്ച് കാറിന്റെ ബോണറ്റില്‍ കുടുങ്ങി ബൈക്ക് യാത്രികൻ. വാഹനം നിർത്താൻ പോലും തയ്യാറാകാതെ ചീറിപ്പാഞ്ഞ യുവാക്കള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.
ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി മൂന്ന് കിലോമീറ്ററിലേറെ പോയ ശേഷമാണ് ഓഡി കാർ നിർത്താൻ വാഹനം ഓടിച്ചിരുന്ന യുവാക്കള്‍ തയ്യാറായത്. പൂനെയിലെ ആകൃതിയിലെ കെറ്റിസി ഷോറൂമിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി 9.40ഓടെയാണ് അപകടമുണ്ടായത്.
സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വസ്ത്ര വ്യാപാര കുടുംബാംഗമായ 23കാരൻ കമലേഷ് പാട്ടീലും ഇയാളുടെ സുഹൃത്തുക്കളായ രണ്ട് പേരുമാണ് അറസ്റ്റിലായത്. 26കാരനായ ഹേമന്ത് മസാല്‍ക്കർ, 22 കാരനായ പ്രഥമേഷ് ദഡാറെ എന്നിവരാണ് പിടിയിലായിട്ടുള്ള മറ്റുരണ്ട് പേർ. സ്വകാര്യ കമ്ബനിയില്‍ ജോലിക്കാരനായ 23കാരനും നിഗ്ഡി സ്വദേശിയുമായ ജേക്കബ് മാത്യു സക്കറിയ എന്ന ബൈക്ക് യാത്രികനാണ് കമലേഷിന്റെ ആഡംബര കാറിന്റെ ബോണറ്റില്‍ ജീവനും കയ്യില്‍പ്പിടിച്ച് തൂങ്ങിക്കിടക്കേണ്ടി വന്നത്. സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു ജേക്കബ്.
അമിത വേഗത്തിലെത്തിയ ഓഡി കാറിന്റെ മിറർ ജേക്കബും സുഹൃത്ത് അനികേതും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിലില്‍ തട്ടിയിരുന്നു. വാഹനം നിർത്താതെ പോയതിന് പിന്നാലെ അടുത്ത ജംഗ്ഷനില്‍ വച്ച് ജേക്കബും അനികേതും ഓഡി കാറിലെത്തിയ യുവാക്കളോട് ദേക്ഷ്യപ്പെട്ടിരുന്നു. ഇത് വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു. വാഹനം മുന്നോട്ട് എടുത്ത് പോകാനുള്ള ശ്രമം തടയാനായി ജേക്കബ് കാറിന് മുന്നില്‍ കയറി നിന്നു. പൊലീസിനെ വിളിക്കാൻ ജേക്കബ് ശ്രമിച്ചതോടെ ഓഡി കാർ മുന്നോട്ട് എടുക്കുകയായിരുന്നു.
ഇടിച്ചിടുന്നത് തടയാൻ ബോണറ്റിലേക്ക് കയറാൻ യുവാവ് ശ്രമിച്ചെങ്കിലും കമലേഷ് കാർ അമിത വേഗത്തില്‍ മുന്നോട്ട് എടുത്ത് പോവുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം യുവാവുമായി ചീറിപ്പാഞ്ഞ കാർ അടുത്ത ജംഗ്ഷനില്‍ വച്ച് കാറിലുണ്ടായിരുന്ന യുവതിയ്ക്ക് ഇറങ്ങാനായി നിർത്തിയതോടെയാണ് ജേക്കബിന് ബോണറ്റില്‍ നിന്ന് ഇറങ്ങാനായത്. ബിജില്‍ നഗറിന് സമീപത്ത് വച്ചായിരുന്നു ഇത്. ജേക്കബ് കാറില്‍ നിന്ന് ഇറങ്ങിയതോടെ കമലേഷും സുഹൃത്തുക്കളും വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ജേക്കബിന്റെ പരാതിയിലാണ് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.










