പ്രമുഖ കാർനിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ കമ്ബനിക്കെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണം. ഫോക്‌സവാഗണ്‍ കമ്ബനിയുടെ ആഡംബര കാറായ ഔഡി, വിഡബ്ല്യു, സ്‌കോഡ കാറുകള്‍ സ്‌പെയർപാർട്‌സുകള്‍ ആണെന്ന പേരില്‍ ഇറക്കുമതി നടത്തി നികുതി വെട്ടിച്ച്‌ ഇന്ത്യയിലെത്തിച്ചെന്നാണ് ആരോപണം.

1.4 ബില്ല്യണ്‍ ഡോളർ ( ഏകദേശം പന്ത്രണ്ടായിരം കോടി ഇന്ത്യൻ രൂപ) നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് കേന്ദ്രസർക്കാർ കമ്ബനിക്ക് നോട്ടീസ് അയച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലേക്ക് വിദേശ കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് 30 മുതല്‍ 35 ശതമാനം വരെ നികുതിയടക്കണം. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ വിദേശത്ത് നിർമിച്ച കാറുകള്‍ വിവിധ ഭാഗങ്ങളാക്കി തിരിച്ച്‌ സ്‌പെയർ പാട്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്നത്. കാറിന്റെ സ്‌പെയർപാർട്‌സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഇറക്കുമതി ചെയ്യുന്നവയ്ക്ക് 5 മുതല്‍ 15 ശതമാനം മാത്രമായിരുന്നു ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ അടച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ലക്കി ഭാസ്കര്‍ സിനിമയില്‍ സമാനമായി നികുതി വെട്ടിക്കുന്ന രംഗമുണ്ട്.

ഫോക്‌സ്‌വാഗന്റെ ഇന്ത്യൻ യൂണിറ്റായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, സ്‌കോഡ സൂപ്പർബ്, കൊഡിയാക് എന്നിവയും ഔഡി എ4, ക്യു5 തുടങ്ങിയ ആഡംബര കാറുകളും, വിഡബ്ല്യുവിന്റെ ടിഗ്വാൻ എസ്യുവി എന്നിവയും ഇത്തരത്തില്‍ ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച്‌ ഇറക്കുമതി ചെയ്‌തെന്നാണ് റിപ്പോർട്ട്. പരിശോധനയില്‍ ഇത് കണ്ടുപിടിക്കാതിരിക്കാനും നികുതി ഒഴിവാക്കാനുമായി പാർട്‌സുകള്‍ വിവിധ ഷിപ്പ്‌മെന്റുകളായിട്ടാണ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നതെന്നും പരിശോധയില്‍ കണ്ടെത്തിയാതായാണ് റിപ്പോർട്ടില്‍ പറയുന്നത്. മഹാരാഷ്ട്ര കസ്റ്റംസ് ആണ് ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരിക്കുന്നത്.

ഫോക്‌സ്‌വാഗണിന് നികുതി വെട്ടിപ്പ് കേസില്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഫ്രാങ്ക്ഫർട്ട് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫോക്‌സ്‌വാഗണ്‍ ഓഹരികള്‍ 2.13% ഇടിഞ്ഞു. 2012 മുതലാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ഇറക്കുമതി നികുതികളും മറ്റ് അനുബന്ധ നികുതികളും ചേർത്ത് 2.35 ബില്ല്യണ്‍ ഡോളർ നികുതി ( എകദേശം ഇരുപതിനായിരം കോടി ഇന്ത്യൻ രൂപ)യായിരുന്നു കമ്ബനി ഇന്ത്യയില്‍ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ 981 ദശലക്ഷം ഡോളർ (എകദേശം എട്ടായിരം കോടി ഇന്ത്യൻ രൂപ ) നികുതി മാത്രമാണ് കമ്ബനി ഇന്ത്യയില്‍ അടച്ചത്. ഇതിലൂടെ 12,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. 30 ദിവസത്തിനകം നോട്ടീസിന് മറുപടി പറയാനാണ് നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലും സ്വദേശമായ ജർമനിയിലും വിവിധ കേസുകളില്‍ ഫോക്‌സ്‌വാഗണ്‍ നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലവില്‍ ജർമനിയിലെ കാർനിർമാണ പ്ലാന്റിലെ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഫോക്‌സ്‌വാഗണിനെതിരെ തൊഴില്‍ സമരവും നടക്കുന്നുണ്ട്. അതേസമയം ഫോക്‌സ്‌വാഗണ്‍ അതാത് രാജ്യത്തെ നിയമങ്ങള്‍ പൂർണമായി അനുസരിക്കുന്നവരാണെന്നും, ലഭിച്ച നോട്ടീസിന് കൃത്യസമയത്ത് മറുപടി നല്‍കുമെന്നും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ വക്താവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക