സ്വർണ വില പിടിവിട്ട് കുതിക്കുന്നത് സാധാരണക്കാരായ സ്വർണാഭരണ പ്രിയർക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വില കൂടി നില്‍ക്കുന്ന സമയത്ത് പലരും സ്വർണം വാങ്ങാന്‍ മടിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
സമീപകാല വർധനവിലെ സാഹചര്യവും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉത്സവ സീസണില്‍ വിറ്റുപോയ സ്വർണത്തിന്റെ അളവ് എടുക്കുകയാണെങ്കില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വലിയ ഇടിവാണ് നേരിട്ടിരിക്കുന്നത്.
വില്‍പ്പനയുടെ അളവില്‍ ഇടിവുണ്ടായെങ്കിലും വില്‍പ്പനമൂല്യം ഉയർന്നു. ഉത്സവ സീസണാണ് സ്വർണവില്‍പ്പന മൂല്യം വർധിപ്പിച്ചത്. പ്രത്യേകിച്ച് ദീപാവലിക്ക് മുന്നോടിയായുള്ള ‘ധൻതേരാസ്’ സമയത്ത്. ഉത്തരന്ത്യയിലും കർണാടക പോലുള്ള സ്ഥലങ്ങളിലും ‘ധൻതേരാസ്’ കാലയളവില്‍ സ്വർണം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസം. എന്നാല്‍ ഇത്തവണ ആളുകള്‍ വാങ്ങുന്ന സ്വർണത്തിന്റെ അളവ് കുറച്ചുവെന്നാണ് ജ്വല്ലറി ഉടമകളും പറയുന്നത്.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷത്തേക്കാള്‍ രാജ്യത്ത് സ്വർണവില്‍പ്പനയുടെ മൂല്യം 20 ശതമാനത്തോളമാണ് ഉയർന്നത്. തൂക്കത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 42 ടണ്‍ സ്വർണമായിരുന്നു ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത്. എന്നാല്‍ ഇത്തവണ അത് 35-36 ടണ്ണിലേക്ക് കുറഞ്ഞു. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവ്. എന്നാല്‍ ഒരു വർഷത്തിനിടയില്‍ 30 ശതമാനമാണ് വിലയിലുണ്ടായ വർധനവ്.
വിലയിലെ ഈ വർധനവാണ് മൂല്യം ഉയർത്തിയത്. 2023ല്‍ 24000 കോടിയുടെ ഇടപാടായിരുന്നു നടന്നത്. എന്നാല്‍ ഇത്തവണ തൂക്കത്തില്‍ 6-7 ടണ്‍ കുറഞ്ഞിട്ടും ഇടപാട് തുക 28000 കോടി. വില റെക്കോർഡുകള്‍ ഭേദിച്ചതോടെ താരതമ്യേന വില കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങള്‍ക്കും അടുത്തിടെയായി വലിയ തോതില്‍ ഡിമാന്‍ഡുണ്ടായിട്ടുണ്ട്.
സ്വർണ വിലയിലെ വർധനവ് യഥാർത്ഥത്തില്‍ ഉപകാരമായത് വെള്ളിക്കാണ്. ഈ വർഷം വെള്ളി വില്‍പന 30-35% ഉയർന്നു. വില 40 ശതമാനം ഉയർന്ന് നില്‍ക്കുമ്ബോഴാണ് ഈ വർധനവ് എന്നതാണ് ശ്രദ്ധേയം. സ്വർണ വില പിടികിട്ടാതെ ഉയർന്നതോടെ പലരും വെള്ളിയിലേക്ക് തിരിയുകയായിരുന്നു. സമീപകാല ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വെള്ളിയുടെ ഡിമാന്‍ഡ് ഇത്തരത്തില്‍ ഉയരുന്നതെന്നാണ് ഇന്ത്യൻ ബുള്ളിയൻ & ജ്വല്ലേഴ്‌സ് അസോസിയേഷൻ (IBJA) ദേശീയ സെക്രട്ടറി സുരേഷ് മേത്ത വ്യക്തമാക്കുന്നത്.
അതേസമയം റെക്കോർഡ് വർധനവിന് നേരിയ ആശ്വാസമെന്നോണം സ്വർണത്തിന് പവന് 560 രൂപ ഇന്ന് കുറഞ്ഞു. അടുത്ത കാലത്ത് സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും ഉയർന്ന തോതിലുള്ള ഇടിവാണ് ഇത്. ഇതിന് മുമ്ബ് ഒക്ടോബർ 9 നാണ് സമാനമായ ഇടിവുണ്ടായിരിക്കുന്നത്. കേരള വിപണയില്‍ ഒരു പവന്‍ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 59080 രൂപയാണ്. ഗ്രാമിന് 70 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 7385 ലേക്ക് താഴ്ന്നു.












