യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടക്കം മുതല്‍ കേള്‍ക്കുന്ന വിമർശനം അദ്ദേഹം പാലക്കാട്ടുകാരൻ അല്ലെന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ആ വിമർശനത്തെ മറികടക്കാൻ പാലക്കാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയിരിക്കുകയാണ് രാഹുല്‍. ഇന്ന് രാവിലെ പുതിയ ഫ്ലാറ്റിൽ പാല് കാച്ചലും കഴിഞ്ഞു.
രാഹുലിന്റെ അമ്മയും സഹോദരിയും മറ്റ് കുടുംബാംഗങ്ങളുമെല്ലാം പാലക്കാട്ടെ ഫ്ലാറ്റിലെത്തി. അമ്മയാണ് പാല് കാച്ചല്‍ നടത്തിയത്. പാലക്കാട് മകൻ മത്സരിക്കുന്നതിലും താമസം മാറിയതിലുമെല്ലാം തനിക്ക് സന്തോഷമേയുള്ളൂവെന്ന് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുലിന്റെ കല്ല്യാണം ഉണ്ടോയെന്ന ചോദ്യത്തിന് മകന് എത്രയും പെട്ടെന്ന് വിവാഹം നോക്കണമെന്നും ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. രാഹുലിന്റെ അമ്മയാണ് കെട്ടിവെയ്ക്കാനുള്ള കാശ് നല്‍കുന്നത്. ഉച്ചയ്ക്ക് 12 നാണ് രാഹുല്‍ പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് എന്ത് വിലകൊടുത്തും നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് ക്യാമ്ബ്. തുടക്കം മുതല്‍ തന്നെ അതിശക്തമായ പ്രചരണമാണ് പാർട്ടി ഇവിടെ കാഴ്ചവെയ്ക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒൻപതിനായിരത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ഇത് തന്നെയാണ് പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നത്. പി സരിന്റെ ചുവടുമാറ്റവും എല്‍ ഡി എഫ് സ്ഥാനാർത്ഥിയായുള്ള രംഗപ്രവേശവും തിരിച്ചടിയാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. മാത്രമല്ല ബി ജെ പിയിലെ പടലപിണക്കങ്ങള്‍ തങ്ങള്‍ക്ക് ഇക്കുറി കാര്യങ്ങള്‍ അനുകൂലമാക്കുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്. മണ്ഡലത്തില്‍ ഡിഎംകെ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതും കോണ്‍ഗ്രസിന് ആശ്വാസമാണ്.

















