കാർ നിയന്ത്രണം വിട്ട് അപകടത്തില്പെട്ടു ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. മേർക്കള പരപ്പ ഹൗസിലെ സിദ്ദീഖിന്റെ ഭാര്യ തസ്ലീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ 24ന് രാത്രി 2.30 മണിയോടെ കോഴിക്കോട് കൊടുവള്ളിയില്‍ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം വയനാട് സന്ദർശിച്ച ശേഷം കോഴിക്കോട് മടവൂരിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തസ്ലീമയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
തസ്ലീമയുടെ മക്കളായ തസ്‌ഫിയ, ഫാത്വിമ, വാഹനം ഓടിച്ച സഹോദരൻ അബ്ദുല്‍ ജമാല്‍, എന്നിവർക്കും അപകടത്തില്‍ പരുക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനും നടപടികള്‍ക്കും ശേഷം സി എച്ച് സെൻ്ററില്‍ അന്ത്യകർമ്മങ്ങള്‍ നിർവഹിച്ചു. തുടർന്ന് ഉച്ചയോടെ നാട്ടിലേക്ക് പുറപ്പെട്ടു. ഇശാ നിസ്കാരത്തിന് ശേഷം ഖബറടക്കും.

















