ദിവസങ്ങള്‍ക്ക് മുമ്ബാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി ഇത് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് പറഞ്ഞത്.
എന്നാല്‍, തൻ്റെ സമ്മതമില്ലാതെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ഭാര്യ ആർതിയുടെ പ്രതിരകരണം. ഇപ്പോഴിതാ തൻ്റെ കാറും മറ്റ് സ്വത്തുക്കളും ആർതിയില്‍ നിന്ന് തിരിച്ചുപിടിക്കാൻ ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആരതി വീട്ടില്‍ കയറാൻ അനുവദിച്ചില്ലെന്നും തൻ്റെ സാധനങ്ങള്‍ വീണ്ടെടുക്കാൻ സഹായിക്കണമെന്നും ജയം രവി പോലീസിനോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വാർത്ത.
അഡയാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കാണ് ജയം രവി പരാതി നല്‍കിയത്. എന്നാല്‍ ജയം രവിയുടെ പരാതിയിലെ ആരോപണം ആർതി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് ജയം രവി വീട്ടില്‍ വന്നിട്ടില്ലെന്നാണ് ആർതി പറഞ്ഞത്. തുടർന്ന് ജയം രവിയോടും ആരതിയോടും സംഘർഷം പരിഹരിക്കാനായി പരസ്പരം ആലോചിച്ച് തീരുമാനത്തിലെത്താനായി പോലീസ് നിർദ്ദേശിച്ചു.
ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ആർതിയായിരുന്നു. മെറ്റയെ സമീപിച്ച് തന്റെ അക്കൗണ്ട് വീണ്ടെടുത്ത ശേഷം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു.

















