ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഈശ്വർ മാല്‍പെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുൻ ഓടിച്ച ലോറിയുടേതാണോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
നാവികസേന സിപി4 എന്ന് അടയാളപ്പെടുത്തിയ ഇടത്തില്‍ നിന്നും 30 മീറ്റർ അകലെ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഏകദേശം 15 അടി താഴ്ചയിലായിരുന്നു ഇത് കിടന്നിരുന്നതെന്നും ഈശ്വർ മാല്‍പെ വ്യക്തമാക്കി. ലോറി തലകീഴായി മറിഞ്ഞു കിടക്കുകയാണെന്നും ഇത് പുറത്തെടുത്താല്‍ മാത്രമേ ആരുടെ ലോറിയെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്നും മനാഫ് പറഞ്ഞു.
ഇന്നലെ നടത്തിയ പരിശോധനയില്‍ ട്രക്കിന്റെ ലോഹഭാഗങ്ങളും കയർ കഷ്ണവും കണ്ടെത്തിയിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് വിശദമായ തെരച്ചില്‍ നടക്കുന്നത്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധയാണ് നിലവില്‍ ഗംഗാവലി പുഴയില്‍ പുരോഗമിക്കുന്നത്.















