മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. 21 പാരഗ്രാഫുകള്‍ നീക്കാനാണ് വിവരാവകാശ കമ്മീഷൻ നീക്കാൻ നിർദേശിച്ചത്.
എന്നാല്‍ 129 പാരഗ്രാഫുകള്‍ വെട്ടിമാറ്റിയ ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.നാലര വർഷം പൂഴ്ത്തിവച്ച റിപ്പോർട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങള്‍ മാറ്റിവച്ച ശേഷം നല്‍കാമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒടുവില്‍ പുറത്തുവിടാൻ സർക്കാർ തയാറായത്. ഇതില്‍ ചില ഭാഗങ്ങള്‍ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു.
എന്നാല്‍ അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങള്‍ക്കൂടി മാറ്റുകയായിരുന്നു. അതിപ്രശസ്തർ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് ശേഷമുള്ള ഭാഗങ്ങളാണ് നീക്കിയത്. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ജൂലൈ 18ന് സാംസ്കാരിക വകുപ്പ് എസ്.പി.ഐ.ഒ ഇറക്കിയ ഉത്തരവില്‍ ഈ ഭാഗങ്ങള്‍ നീക്കുമെന്ന് പറഞ്ഞിട്ടില്ല.എന്നാല്‍ വെട്ടിമാറ്റണമെന്ന് പറഞ്ഞ 96ാം പാരഗ്രാഫ് ഉള്‍പ്പെട്ടിട്ടുമുണ്ട്. ‘മുന്നില്‍വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍, ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്. അത് കമ്മീഷന് ബോധ്യമുണ്ട്. അവരുടെ പേരുകളും കമ്മീഷൻ മുമ്ബാകെ പറയപ്പെട്ടു’- എന്നാണ് ഈ പാരഗ്രാഫില്‍ പറയുന്നത്.
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ അബ്ദുല്‍ ഹക്കീം ഈ റിപ്പോർട്ട് മുഴുവൻ വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ചില ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് നിർദേശിച്ചത്. അനുബന്ധവും നല്‍കേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് 129 പാരഗ്രാഫുകള്‍ സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥർ വെട്ടിമാറ്റിയത്. ഇതെന്തിനായിരുന്നു എന്ന ചോദ്യവും നടപടിയില്‍ വിമർശനവും ഉയർത്തി നിയമവിദഗ്ധരടക്കം രംഗത്തെത്തിയിട്ടുണ്ട്.

















