തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്.

വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂര്‍ക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ, എട്ടുപേര്‍ക്കാണ് രോഗബാധയുണ്ടായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍പ്പെട്ടവരായിരുന്നു ഇവര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക