തൊടുപുഴയില്‍ പൊലീസ് ജീപ്പില്‍ നിന്ന് മദ്യക്കുപ്പി, പുകയില ഉല്‍പ്പന്നങ്ങള്‍, ചീട്ട് എന്നിവ കണ്ടെത്തിയ സംഭവത്തില്‍ കരിമണ്ണൂർ എസ്‌ഐ എൻ.എസ്. റോയിക്കും സിപിഒ ജിജോ ആന്റണിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.സംഭവത്തില്‍ ഡിജിപിയോട് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. പൊലീസിനെ തടഞ്ഞുവെന്നാരോപിച്ച് പ്രതിചേർക്കപ്പെട്ട നാട്ടുകാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
സംഭവത്തില്‍ യഥാർഥ അന്വേഷണം നടത്താതെ നാട്ടുകാർക്കെതിരെ കേസെടുത്തതായും തെളിവുകള്‍ അട്ടിമറിക്കാൻ ശ്രമമുണ്ടായതായും ഹർജിക്കാർ ആരോപിച്ചു.മങ്ങാട്ടുകവലയില്‍ പൊലീസ് വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും മറ്റ് വസ്തുക്കളും കണ്ടെത്തിയതിന് പിന്നാലെ ഏകദേശം 200 ഓളം നാട്ടുകാർക്കെതിരെ കേസെടുത്തിരുന്നു.
ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഹർജിയില്‍ ഉന്നയിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

















