നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മണ്ഡല പുനര്‍ നിര്‍ണയ ബില്ല് ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്ത് വോട്ട് ചെയ്ത ബില്ലാണിത്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്ല് വീണ്ടും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഈ വേളയിലാണ് എന്‍സിപി പിന്തുണയ്ക്കുമെന്ന വിവരം വരുന്നത്.

എന്‍സിപിയുടെ പല നേതാക്കളും എന്‍ഡിഎ പക്ഷത്തേക്ക് കൂറുമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശരദ് പവാര്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് വിവാദമായ ബില്ലിന് എന്‍സിപി പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുവരെ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് പവാറിന്റെ മകള്‍ സുപ്രിയ സുലെ എംപി പ്രതികരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കുകയാണെങ്കില്‍ ബില്ലിന് പിന്തുണ നല്‍കുമെന്ന് അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ നിലവില്‍ എന്‍ഡിഎക്കൊപ്പമാണ്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗം എന്‍സിപി നേതാക്കളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു എന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് എന്‍സിപി പിന്തുണ നല്‍കുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

അജിത് പവാറിന്റെയും ശരദ് പവാറിന്റെയും നേതൃത്വത്തിലുള്ള എന്‍സിപി ഇരുവിഭാഗവും ഒന്നിക്കുകയും എന്‍ഡിഎക്ക് പിന്തുണ നല്‍കുകയും ചെയ്യുമെന്നാണ് പ്രചാരണം. എന്നാല്‍ ഇന്ന് മാധ്യമങ്ങളെ കണ്ട സുപ്രിയ സുലെ വാര്‍ത്തകള്‍ തള്ളി. മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്റെ അന്തിമ രൂപം അടിസ്ഥാനമാക്കിയാണ് പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കുക എന്ന് അവര്‍ വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് സുപ്രിയ സുലെ പറഞ്ഞു. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ സീറ്റ് വന്‍ തോതില്‍ വര്‍ധിപ്പിക്കുമെന്നും തെക്കേ ഇന്ത്യയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകില്ലെന്നുമായിരുന്നു നേരത്തെ അവതരിപ്പിച്ച ബില്ലിന്റെ ചിത്രം. ഇതാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കാരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ കൂട്ടുന്നത് ദീര്‍ഘകാലം രാജ്യം ഭരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. ഏപ്രില്‍ 17ന് ഈ പിന്തുണ ലഭിക്കാത്തതിനാല്‍ ബില്ല് പരാജയപ്പെട്ടു. എന്നാല്‍, അസം, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെല്ലാം വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ പിന്നീട് സംഭവിച്ചു. ഈ ആത്മവിശ്വാസത്തിലാണ് ബിജെപി ജൂലൈ 20ന് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് ഒരുങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക