അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചർച്ചകള്‍ക്ക് വഴിതെളിയിച്ച ഒന്നാണ് 370 രൂപയുടെ ബിരിയാണി. സ്റ്റാൻഡ് അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിയില്‍ പങ്കെടുത്ത യുവാവ് തന്റെ അനുഭവകഥ വിവരിച്ചതാണ് വിവാദമായത്.ഒരു യുവതിയുമായി ഡേറ്റിംഗിന് പോയതിന്റെ അനുഭവം ഹിമാൻഷു ജാംഗ്രയെന്ന യുവാവ് വിവരിച്ചത് വിമർശനങ്ങള്‍ക്കിടയാക്കുകയായിരുന്നു.
താൻ ഒരു യുവതിയുമായി ഡേറ്റിംഗിന് പോയെന്നും അവർക്ക് ഭക്ഷണം കഴിക്കാൻ വാങ്ങിക്കൊടുത്തുവെന്നും ഹിമാൻഷു പറഞ്ഞു. ഭക്ഷണശേഷം യുവതി വീട്ടില്‍ കൊണ്ടുവിടാൻ പറഞ്ഞു. അപ്പോള്‍ 370 രൂപയുടെ ബിരിയാണി വാങ്ങി നല്‍കിയതല്ലേയെന്നും അതിന് പകരമായി തനിക്ക് എന്തെങ്കിലും ലഭിക്കാൻ അർഹതയുണ്ടെന്നും യുവതിയോട് പറഞ്ഞതായി ഇയാള്‍ വെളിപ്പെടുത്തി. ഇതുകേട്ട് മറ്റ് കാണികളും പ്രണീത് മോറെയും പൊട്ടിച്ചിരിച്ചു.
ഈ വെളിപ്പെടുത്തല്‍ കടുത്ത വിമർശനങ്ങള്‍ക്കിടയാക്കുകയാണ്. സ്ത്രീകള്‍ക്ക് ആഹാരം വാങ്ങി നല്‍കുകയെന്നാല്‍ അവരുടെ ശരീരത്തില്‍ അധികാരം ഉറപ്പിച്ചു എന്നർത്ഥമില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ശരീരത്തിന് വിലയിടാനാകില്ലെന്നും പലരും പറഞ്ഞു. സംഭവം വലിയ വിവാദമായതോടെ ഹിമാൻഷു മാപ്പ് പറയുകയും അക്കൗണ്ട് ഡിയാക്‌ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇയാള്‍ക്ക് ജോലി നഷ്ടമായിരിക്കുകയാണ്.
സ്റ്റാർവിക് ഡിസൈൻ എന്ന കമ്പനിയിലാണ് ഹിമാൻഷു ജോലി ചെയ്തിരുന്നത്. വിവാദം ശക്തമായതോടെ ഹിമാൻഷുവിനെ പിരിച്ചുവിട്ടതായി കമ്പനിയുടെ സ്ഥാപകനായ വിവേക് വിശ്വകർമ ഇൻസ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ജോലി സ്ഥലത്ത് ഹിമാൻഷു ആളുകളെ ബഹുമാനിക്കുന്ന, നല്ല സ്വഭാവമുള്ളയാളാണെന്നും എന്നാല്‍ വിവാദങ്ങള്‍ കമ്പനിയെ ബാധിച്ചെന്നും അതിനാലാണ് ഹിമാൻഷുവിനെ പുറത്താക്കിയതെന്നും വിവേക് ഇൻസ്റ്റാഗ്രാം വീഡിയോയില്‍ വ്യക്തമാക്കി.





