ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു.ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ നെഞ്ചില്‍ കൈവെച്ച് എറിക്സൻ പെട്ടെന്ന് മൈതാനത്തേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ മത്സരം അധികൃതർ അടിയന്തരമായി ഉപേക്ഷിച്ചു.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ എറിക്സൻ വീണയുടൻ തന്നെ സഹതാരങ്ങളും മെഡിക്കല്‍ സംഘവും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. ആരാധകരെ വലിയൊരു പരിധി വരെ ആശ്വസിപ്പിക്കുന്ന വാർത്തയാണ് ഡാനിഷ് ഫുട്ബോള്‍ ഫെഡറേഷൻ പിന്നീട് പുറത്തുവിട്ടത്. എറിക്സന് നിലവില്‍ ബോധം തിരിച്ചുകിട്ടിയതായും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ഫെഡറേഷൻ പ്രസ്താവനയില്‍ അറിയിച്ചു. മൈതാനത്ത് വെച്ച് തന്നെ താരം ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയിരുന്നതായി ടീം ഡോക്ടർ മോർട്ടൻ ബോസൻ സ്ഥിരീകരിച്ചു. തുടർപരിശോധനകള്‍ക്കായി താരത്തെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
34-കാരനായ എറിക്സന് ഇത് രണ്ടാം തവണയാണ് കളിക്കളത്തില്‍ വെച്ച് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുഴഞ്ഞുവീഴുന്നത്. 2021-ലെ യൂറോ കപ്പില്‍ ഫിൻലാൻഡിനെതിരായ മത്സരത്തിനിടയില്‍ എറിക്സന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അന്ന് മൈതാനത്ത് വെച്ച് നല്‍കിയ അടിയന്തര സി.പി.ആർവഴിയാണ് താരത്തിന്‍റെ ജീവൻ തിരിച്ചുപിടിച്ചത്. തുടർന്ന് ഹൃദയമിടിപ്പ് നിയന്ത്രിക്കാനുള്ള ഐ.സി.ഡി ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചാണ് എറിക്സൻ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. ഇപ്പോഴും പേസ്‌മേക്കർ കൃത്യസമയത്ത് പ്രവർത്തിച്ചതാണ് ഇത്തവണ എറിക്സന്‍റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഹൃദയമിടിപ്പില്‍ വ്യതിയാനമുണ്ടാകുമ്പോള്‍ ഹൃദയത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ഉപകരണമാണിത്. താരത്തിന്റെ നില നിലവില്‍ തൃപ്തികരമാണെന്ന് ഡെന്മാർക്ക് ടീം ഡോക്ടർ മോർട്ടൻ ബോസൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ശരീരത്തിലുള്ള പേസ്‌മേക്കർ കൃത്യസമയത്ത് ചെയ്യേണ്ടത് ചെയ്തു. കുഴഞ്ഞുവീഴാൻ ഉണ്ടായ കൃത്യമായ കാരണം കണ്ടെത്താൻ ആശുപത്രിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ഞങ്ങള്‍ താരവുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ക്രിസ്റ്റ്യൻ ഇപ്പോള്‍ സുഖമായിരിക്കുന്നു. താൻ സുഖമായിരിക്കുന്നുവെന്ന വിവരം സഹതാരങ്ങളെ അറിയിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്- ഡോ. മോർട്ടൻ ബോസൻ പറഞ്ഞു.2021-ല്‍ ഫിൻലാൻഡിനെതിരായ മത്സരത്തില്‍ എറിക്സന് ഹൃദയാഘാതമുണ്ടായപ്പോഴും ഡോ. ബോസന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് താരത്തിന് സി.പി.ആർ നല്‍കി ജീവൻ രക്ഷിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താരം വീണ്ടും കുഴഞ്ഞുവീണത് കായിക ലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുക്രൈനും ഡെന്‍മാര്‍ക്കും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.





