പുതിയ യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കാറ്റില്‍പ്പറത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുമോ?നിയമലംഘനം നടത്തിയ ഐ.എ.എസ്. പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായ വകുപ്പുകളുണ്ടെങ്കിലും, തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കര്‍ശന നിര്‍ദ്ദേശത്തിന് വിധേയമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അവ ലംഘിച്ച പശ്ചാത്തലത്തില്‍, പുതിയ ഭരണകൂടം ഈ ഉദ്യോഗസ്ഥ വേട്ടയ്ക്ക് പച്ചക്കൊടി കാട്ടുമോ അതോ വിഷയം ഒതുക്കിത്തീര്‍ക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
അതീവ സുരക്ഷിത മേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപ്രകാരം കേസ് എടുക്കാവുന്നതാണ്. എന്നാല്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പെട്ടെന്നൊരു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് പരിമിതികളുണ്ട്. ഭരണതലപ്പത്തുനിന്നുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടായാല്‍ മാത്രമേ പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകാനാകൂ. പുതിയ സര്‍ക്കാരിന്റെ ആദ്യ നാളുകളില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകമാകും.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എട്ട് വിശിഷ്ടാതിഥികള്‍ക്ക് ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള അതീവ സുരക്ഷയാണ് ചടങ്ങില്‍ ഒരുക്കിയിരുന്നത്. ലോക്ഭവന്‍ നല്‍കിയ ഔദ്യോഗിക പട്ടികയിലുള്ളവര്‍ക്ക് മാത്രമായിരുന്നു വേദിയില്‍ നില്‍ക്കാന്‍ അനുവാദം. എന്നാല്‍, ഇത് ലംഘിച്ചാണ് ചില ഐ.എ.എസ്. ഉദ്യോഗസ്ഥരും അണ്ടര്‍ സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരും വേദിയില്‍ സ്ഥാനം പിടിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇവരെ തടയാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ഈ ഉന്നത ഉദ്യോഗസ്ഥര്‍ വേദിയില്‍ വെച്ച് ക്രൂരമായി തട്ടിക്കയറിയതായും ആക്ഷേപമുണ്ട്. തങ്ങളെ പരസ്യമായി അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പോലീസ് സേനയ്ക്കുള്ളില്‍ ശക്തമാണ്.
സുരക്ഷാവീഴ്ച ഗുരുതരമാണെന്ന് വ്യക്തമായതോടെ സിറ്റി പോലീസ് കമ്മീഷണറോട് ഡി.ജി.പി. അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം (സ്‌പെഷ്യല്‍ ബ്രാഞ്ച്) മേധാവിയും സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. സത്യപ്രതിജ്ഞ നടന്ന വേദിയില്‍ അനുവാദമില്ലാതെ കയറിപ്പറ്റിയവരുടെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും അടിയന്തരമായി ശേഖരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകും പോലീസ് ആഭ്യന്തര വകുപ്പിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഉദ്യോഗസ്ഥര്‍ക്ക് പുറമെ, പുതിയ ജനപ്രതിനിധികള്‍ക്കൊപ്പം എത്തിയ വലിയൊരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകരും വേദിയുടെ മുന്‍പിലെ അതിസുരക്ഷാ സോണില്‍ ഇരച്ചുകയറി തിരക്കുണ്ടാക്കിയിരുന്നു. ഇതോടെ, കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ള വി.വി.ഐ.പി.കള്‍ക്ക് വേദിയിലേക്ക് കയറാന്‍ നിശ്ചയിച്ചിരുന്ന യഥാര്‍ത്ഥ വഴി പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പ്രയത്‌നപ്പെട്ട്, വേദിയുടെ പുറകുവശത്ത് സജ്ജമാക്കിയിരുന്ന ഗ്രീന്‍ റൂമിന് അരികിലെ രഹസ്യ വഴിയിലൂടെയാണ് അതിഥികളെ വേദിയിലേക്ക് എത്തിച്ചത്. ഇത്രയും വലിയ സുരക്ഷാ പാളിച്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടി ഉണ്ടായില്ലെങ്കില്‍ അത് വരും ദിവസങ്ങളില്‍ വലിയ സുരക്ഷാ ഭീഷണികള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കേസെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ പ്രഖ്യാപനം ഉടനുണ്ടാകും.






