ബെംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലെ പ്രൊഫസർ ഒരു മുസ്ലീം വിദ്യാർത്ഥിയെ ക്ലാസ്സില്‍ വെച്ച് അധിക്ഷേപിച്ചതായി പരാതി.ഡോ. മുസ്‌ലിം വിദ്യാർഥിക്കുനേരെ ആവർത്തിച്ച് ഏകദേശം 13 തവണ “തീവ്രവാദി” എന്ന് വിളിക്കുകയും “ഇറാൻ യുദ്ധം നടന്നത് നിങ്ങളെപ്പോലുള്ള ആളുകള്‍ കാരണമാണെന്ന് പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് തീവ്രവാദി അധിക്ഷേപം നടത്തി എന്ന പരാതിയില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു.
പ്രഫ. ഡോ. മുരളീധർ ദേശ്പാണ്ഡേക്ക് എതിരെയാണ് നടപടി.”ട്രംപ് നിങ്ങളെ കൊണ്ടുപോകും”, “നിങ്ങള്‍ വിഡ്ഢികളാണ്, നിങ്ങള്‍ നരകത്തിലേക്ക് പോകും” എന്ന് അധ്യാപകൻ വിദ്യാർത്ഥിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. 60 ഓളം വിദ്യാർത്ഥികള്‍ക്ക് മുന്നില്‍ വെച്ചാണ് ഈ പരാമർശങ്ങള്‍ നടത്തിയത്. ഇത് അപമാനകരമായ അന്തരീക്ഷം സൃഷ്ടിച്ചു. തെളിവാകാൻ സാധ്യതയുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കിയതായി ആരോപിക്കപ്പെടുന്നു.
സംഭവത്തെ തുടർന്ന് കോണ്‍ഗ്രസ് വിദ്യാർഥി സംഘടന എൻ.എസ്.യു.ഐ ബംഗളൂരു സെൻട്രല്‍ ജില്ല കമ്മിറ്റി പ്രസിഡന്റ് രാഘവേന്ദ്ര ലക്ഷ്യരാജ് പൊലീസിന് നല്‍കിയ പരാതിയെ തുടർന്നാണ് വൈസ് ചാൻസലർ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നു എന്ന ഒറ്റ വരിയാണ് ഉത്തരവിലുള്ളത്. അഫാൻ എന്ന വിദ്യാർഥിയാണ് അധിക്ഷേപത്തിന് ഇരയായത്.
അഫനെ പിന്തുണച്ച ചില വിദ്യാർത്ഥികളെ “ക്ലാസിനിടെ സംസാരിച്ചതിന്” സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രൊഫസർ പിന്നീട് കോളേജിനോട് ക്ഷമാപണം നടത്തിയെങ്കിലും അഫാനോട് നേരിട്ട് സംസാരിച്ചില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും നടപടിയെടുക്കണമെന്നുമാണ് വിദ്യാർഥി സംഘടന ആവശ്യപ്പെട്ടു.





