തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പരേതയായ കൃഷ്‌ണറോയ്,മകൻ:സുബ്രാൻഷു റോയ്.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മുകുള്‍ റോയിക്കൊപ്പമാണ് മമതാ ബാനർജി 1998ല്‍ തൃണമൂല്‍ സ്ഥാപിച്ചത്. പിന്നീട് ദേശീയ രാഷ്‌ട്രീയത്തില്‍ മമതയുടെയും പാർട്ടിയുടെയും വക്താവായി തിളങ്ങിയെങ്കിലും ഭിന്നതയെ തുടർന്ന് 2017ല്‍ ബി.ജെ.പിയില്‍ ചേർന്നു. ബംഗാള്‍ രാഷ്ട്രീയത്തിന്റെ അടിചുവടുകള്‍ മനപാഠമാക്കിയ റോയിയുടെ സഹായത്തോടെയാണ് 2019ല്‍ ബി.ജെ.പി ബംഗാളില്‍ 18 ലോക്‌സഭാ സീറ്റുകള്‍ നേടിയതും.
2021ല്‍ മമത വീണ്ടും അധികാരത്തിലെത്തിയതോടെ റോയ് തൃണമൂലില്‍ തിരികെയെത്തി. രണ്ടാം യു.പി.എ സർക്കാരില്‍ റെയില്‍വേ,ഷിപ്പിംഗ് മന്ത്രിയുമായി. രണ്ടുതവണ രാജ്യസഭാംഗം. ശാരദ ചിട്ടി ഫണ്ട്,നാരദ കൈക്കൂലി വിവാദങ്ങളില്‍പ്പെട്ട റോയിയെ പാർട്ടി ചുമതലകളില്‍ നിന്ന് നീക്കിയതിനെ തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയം വിട്ടിരുന്നു.





