ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വടകര സ്വദേശിനിയായ ഷിംജിത മുസ്തഫക്കെതിരെ പൊലീസ് കേസെടുത്തു.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പയ്യന്നൂരിലെ സ്വകാര്യ ബസില്‍ വെച്ച് ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പൊതുപ്രവർത്തക കൂടിയായ യുവതി ഇൻസ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ദീപക് വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് ഇരയാവുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ബസില്‍ വെച്ച് അതിക്രമം നടന്നുവെന്ന് വടകര പോലീസില്‍ അറിയിച്ചിരുന്നു എന്ന യുവതിയുടെ അവകാശവാദം പോലീസ് തള്ളി. അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് മരണത്തിന് കാരണമായെന്ന് കാണിച്ച് ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്നാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിമർശനം ശക്തമായതോടെ യുവതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തിട്ടുണ്ട്.





