ഊബർ, ഓല, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകളില്‍ ബുക്കിംഗ് സമയത്ത് തന്നെ ടിപ്പ് ആവശ്യപ്പെടുന്നത് കേന്ദ്ര സർക്കാർ കർശനമായി നിരോധിച്ചു.2025-ലെ പുതുക്കിയ മോട്ടോർ വാഹന അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരമാണ് ഈ നടപടി. യാത്ര ആരംഭിക്കുന്നതിന് മുൻപോ ബുക്കിംഗ് സമയത്തോ യാത്രക്കാരില്‍ നിന്ന് ടിപ്പ് ഈടാക്കുന്നത് അന്യായമായ വ്യാപാര രീതിയാണെന്ന് കേന്ദ്രം വിലയിരുത്തി.
പലപ്പോഴും ടിപ്പ് നല്‍കാൻ തയ്യാറുള്ളവർക്ക് മാത്രം വേഗത്തില്‍ ടാക്സി ലഭിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. ഇത് സാധാരണ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഇത്തരത്തില്‍ ബുക്കിംഗ് പ്രക്രിയ ഒരു ‘ലേലം വിളി’ ആയി മാറുന്നത് തടയാൻ പുതിയ നിയമം സഹായിക്കും. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നേരത്തെ തന്നെ ഈ സംവിധാനം ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഡ്രൈവർക്ക് മുഴുവൻ തുകയും ലഭിക്കും
പുതിയ ഭേദഗതി പ്രകാരം, യാത്രക്കാർക്ക് ഡ്രൈവർമാർക്ക് ടിപ്പ് നല്‍കാനുള്ള സൗകര്യം യാത്ര പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മൊബൈല്‍ ആപ്പുകളില്‍ ദൃശ്യമാകാവൂ. യാത്രയുടെ ഗുണനിലവാരം വിലയിരുത്തിയ ശേഷം യാത്രക്കാരൻ സ്വന്തം ഇഷ്ടപ്രകാരം മാത്രം നല്‍കേണ്ട ഒന്നായി ടിപ്പിംഗിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൂടാതെ, യാത്രക്കാരൻ നല്‍കുന്ന ടിപ്പ് തുകയില്‍ നിന്ന് യാതൊരുവിധ കമ്മീഷനും ഈടാക്കാൻ ടാക്സി കമ്ബനികള്‍ക്ക് അവകാശമുണ്ടായിരിക്കില്ല. ഈ തുക മുഴുവനായി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് തന്നെ കൈമാറണമെന്ന് മോട്ടോർ വാഹന വകുപ്പ് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ നമ്മ യാത്രി, റാപ്പിഡോ തുടങ്ങിയ ആപ്പുകള്‍ ബുക്കിംഗ് വേഗത്തിലാക്കാൻ ‘എക്സ്ട്രാ ഫെയർ’ എന്ന പേരില്‍ ടിപ്പ് വാങ്ങിയിരുന്ന രീതി ഇനി മുതല്‍ ഉണ്ടാകില്ല.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വനിതാ ഡ്രൈവർ
യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അതിപ്രധാനമായ മറ്റൊരു തീരുമാനം കൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്യുമ്ബോള്‍ വനിതാ യാത്രക്കാർക്ക് വേണമെങ്കില്‍ വനിതാ ഡ്രൈവർമാരെ തന്നെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ആപ്പുകളില്‍ ലഭ്യമാക്കണം.
നിലവില്‍ ഓണ്‍ലൈൻ ടാക്സി മേഖലയില്‍ വനിതാ ഡ്രൈവർമാരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. പുതിയ നിയമം നടപ്പിലാകുന്നതോടെ കൂടുതല്‍ വനിതാ ഡ്രൈവർമാരെ ഈ മേഖലയിലേക്ക് എത്തിക്കാൻ കമ്ബനികള്‍ നിർബന്ധിതരാകും. ഇത് തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഒപ്പം യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും സഹായിക്കും.
മാറ്റങ്ങള്‍ ഉടനടി പ്രാബല്യത്തില്‍
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഡിസംബർ 15-ന് പുറപ്പെടുവിച്ച ഈ സർക്കുലർ പ്രകാരമുള്ള മാറ്റങ്ങള്‍ ഉടനടി നടപ്പിലാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈൻ ടാക്സി കമ്ബനികള്‍ തങ്ങളുടെ മൊബൈല്‍ ആപ്പുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ചൂഷണം ചെയ്യുന്നതോ ആയ യാതൊരു ഫീച്ചറുകളും ആപ്പുകളില്‍ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങള്‍ ലംഘിക്കുന്ന കമ്ബനികള്‍ക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സാധാരണക്കാരായ യാത്രക്കാർക്കും ടാക്സി മേഖലയിലെ തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന തീരുമാനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഓണ്‍ലൈൻ ടാക്സി ഉപയോഗിക്കുന്നവർക്കായി ഈ പുതിയ മാറ്റങ്ങള്‍ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക.





