എച്ച്-1ബി വിസാ അപേക്ഷകർക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് അനുമതി നല്‍കി ഫെഡറല്‍ ജഡ്‌ജി.വിദഗ്‌ധരായ വിദേശ തൊഴിലാളികളെ ഏറെ ആശ്രയിക്കുന്ന യുഎസ് ടെക് കമ്ബനികള്‍ക്കും മറ്റ് തൊഴില്‍ ദാതാക്കള്‍ക്കും ഈ വിധി കനത്ത തിരിച്ചടിയാണ്.യുഎസ് ഡിസ്ട്രിക്റ്റ് ജഡ്‌ജി ബെറില്‍ ഹവലാണ് ഈ വിധി പുറപ്പെടുവിച്ചത്.
എച്ച്-1ബി വിസയുടെ ചെലവ് കൂട്ടാൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമപരമായ അധികാരമുപയോഗിച്ചാണ് പ്രവർത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ഇത് കുടിയേറ്റം നിയന്ത്രിച്ച് യുഎസ് തൊഴിലാളികള്‍ക്ക് നിയമനങ്ങളില്‍ മുൻഗണന നല്‍കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരും.ഈ വിഷയത്തില്‍ നിയമപരമായ വെല്ലുവിളികള്‍ തുടരുമ്ബോഴും പുതിയ ഫീസ് ഘടനയുമായി മുന്നോട്ട് പോകാൻ ഈ വിധി ഭരണകൂടത്തെ അനുവദിക്കും. നടപടി തടയാൻ കേസ് കൊടുത്ത യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന് അപ്പീല്‍ നല്‍കാം. മുൻ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച ജഡ്‌ജിയാണ് വിധി പുറപ്പെടുവിച്ച ബെറില്‍ ഹവല്‍.അത്തരം ഫീസ് ചുമത്താൻ ട്രംപിന് അധികാരമില്ലെന്ന ചേംബറിന്റെ വാദം ജഡ്‌ജി ഹവല്‍ തള്ളി. ഫീസ് വർധന സംബന്ധിച്ച പ്രഖ്യാപനം “പ്രസിഡന്റിനുള്ള വ്യക്തമായ നിയമപരമായ അധികാരത്തിൻ്റെ പിൻബലത്തിലാണ്” പുറത്തിറക്കിയതെന്ന് വിധിയില്‍ അവർ ചൂണ്ടിക്കാട്ടി. സാമ്ബത്തികവും ദേശീയവുമായ സുരക്ഷാ വിഷയങ്ങളായി കാണുന്ന പ്രശ്‌നങ്ങള്‍, ഉചിതമെന്ന് തോന്നുന്ന രീതിയില്‍ പരിഹരിക്കാൻ പ്രസിഡന്റിന് കോണ്‍ഗ്രസ് വിപുലമായ അധികാരം നല്‍കിയിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു.’ഈ രാഷ്ട്രീയപരമായ തീരുമാനത്തിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ കോടതികളുടെ അധികാരപരിധിയില്‍ വരുന്നതല്ല.
നടപടികള്‍ നിയമത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നിടത്തോളം കാലം പ്രഖ്യാപനം നിലനിർത്തേണ്ടതാണ്’ എന്നും അവർ അവർ വിധിയില്‍ കൂട്ടിച്ചേർത്തു. ഇന്ത്യക്കാർക്ക് ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് വിധി നല്‍കുന്നത്.പുതിയ ഫീസ് നിരക്ക് കാരണം എച്ച്-1ബി വിസകള്‍ പല തൊഴില്‍ ദാതാക്കള്‍ക്കും, പ്രത്യേകിച്ച് ചെറുകിട കമ്ബനികള്‍ക്ക്, താങ്ങാനാവാത്തത്ര ചെലവേറിയതാകുമെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ നിന്നുള്ള നിരവധി ടെക്കികള്‍ നേരത്തെ ഈ വിസയില്‍ യുഎസില്‍ എത്തിയിരുന്നെങ്കിലും ഇനി അത് അത്രയ്ക്ക് എളുപ്പമാവില്ല.’കോടതിയുടെ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണ്. എച്ച്-1ബി വിസാ പ്രോഗ്രാം കോണ്‍ഗ്രസ് ഉദ്ദേശിച്ചത് പോലെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതല്‍ നിയമപരമായ വഴികള്‍ തേടുകയാണ്,” ചേംബറിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് കൗണ്‍സലുമായ ഡാരില്‍ ജോസെഫർ പറഞ്ഞു. യുഎസ് ബിസിനസുകള്‍ക്ക് വളർച്ചയ്ക്ക് ആഗോള പ്രതിഭകളെ ആകർഷിക്കാൻ ഈ പദ്ധതി സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രത്യേക മേഖലകളിലെ വിദേശ തൊഴിലാളികളെ നിയമിക്കാനാണ് എച്ച്-1ബി പ്രോഗ്രാം തൊഴില്‍ ദാതാക്കളെ സഹായിക്കുന്നത്.
നിലവില്‍ ഓരോ വർഷവും 65,000 വിസകളും, ഉന്നത ബിരുദമുള്ളവർക്ക് അധികമായി 20,000 വിസകളും നല്‍കുന്നുണ്ട്. ഈ ഫീസ് വർധനയ്ക്ക് മുമ്ബ്, വിസയുമായി ബന്ധപ്പെട്ട ഫീസ് സാധാരണയായി 2000 ഡോളറിനും 5000 ഡോളറിനും ഇടയിലായിരുന്നു. ഇപ്പോള്‍ അത് ഒരു ലക്ഷം ഡോളറായാണ് ഉയർത്തിയത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. എച്ച്-1ബി വിസകളില്‍ പത്തില്‍ ഏഴെണ്ണവും ഇന്ത്യൻ പ്രൊഫഷണലുകള്‍ക്കാണ് ലഭിച്ചു വന്നിരുന്നത്. പുതിയ നിയമങ്ങള്‍ വന്നതോടെ എഞ്ചിനീയർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ യുഎസ് മോഹമാണ് ഇരുട്ടിലാവുന്നത്.







