മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ശ്രുതിയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം.പ്രതിശ്രുത വരനായിരുന്ന അന്തരിച്ച ജെയ്‌സന്റെ കുടുംബത്തെ ശ്രുതി സഹായിക്കുന്നില്ല എന്ന് പറഞ്ഞാണ് ശ്രുതിയ്‌ക്കെതിരെ ഒരു വിഭാഗം ആള്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു എല്ലാവരേയും ഞെട്ടിച്ച മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍.

ഒരു ഗ്രാമത്തെയൊന്നാകെ ആര്‍ത്തലച്ചെത്തിയ ഉരുളെടുത്തപ്പോള്‍ ശ്രുതിയ്ക്ക് നഷ്ടപ്പെട്ടത് കുടുംബത്തിലെ എല്ലാവരേയുമായിരുന്നു. അച്ഛനും അമ്മയും അനിയത്തിയും അടക്കം ശ്രുതിയുടെ കുടുംബത്തിലെ ഒമ്ബത് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ആ സമയത്ത് ദുരിതാശ്വാസക്യാംപില്‍ ഒറ്റയ്ക്ക് കഴിഞ്ഞ ശ്രുതിയെ ചേര്‍ത്തുപിടിക്കാന്‍ പ്രതിശ്രുതവരനായ ജെയ്‌സണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുരിതാശ്വാസക്യാംപിലുടനീളം ജെയ്‌സണ്‍ ശ്രുതിക്ക് കൂട്ടായി ഉണ്ടായിരുന്നു. ശ്രുതിയുടെ നഷ്ടങ്ങളെ തന്റേത് കൂടാക്കി ജെയ്‌സണ്‍ തങ്ങള്‍ ഒരുമിച്ചുള്ള ജീവിതം സ്വപ്‌നം കാണുന്നതിനിടെയാണ് വിധി വീണ്ടും വില്ലനായി അവതരിച്ചത്. കഴിഞ്ഞ വര്‍ഷം വെള്ളാരംകുന്നില്‍ ജെയ്‌സണും ശ്രുതിയും സഞ്ചരിച്ച ഓംനി കാര്‍ സ്വകാര്യബസില്‍ ഇടിച്ച്‌ അപകടത്തില്‍പ്പെട്ടിരുന്നു.

ഈ അപകടത്തില്‍ ജെയ്‌സണ്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.ഇതിന് ശേഷം ജെയ്‌സന്റെ കുടുംബത്തെ ശ്രുതി തിരിഞ്ഞുനോക്കിയില്ല എന്ന് പറഞ്ഞാണ് ഒരു വിഭാഗം ആള്‍ക്കാര്‍ അധിക്ഷേപം ചൊരിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ശ്രുതി പങ്ക് വെച്ച ഫോട്ടോകള്‍ക്ക് താഴെയെല്ലാം ഒരു കൂട്ടമാളുകള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. ശ്രുതിയുടെ ചിത്രത്തിന് താഴെ ചിലര്‍ പങ്ക് വെച്ചിരിക്കുന്ന കമന്റുകള്‍ ഇങ്ങനെയാണ്.

‘കഷ്ടം, എങ്കില്‍ പിന്നെ ഇവളുടെ ഫാമിലി ഫുള്‍ പോയപ്പോള്‍ അവന് ഏറ്റെടുക്കേണ്ട ആവശ്യമെന്തായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട. കുറച്ച്‌ എമൗണ്ട് കൊടുക്കാലോ. ഈ പെണ്‍കുട്ടിക്കും മറ്റുള്ളവരുടെ വക നല്ല സഹായം കിട്ടുന്നുണ്ടല്ലോ. വയനാട്ടില്‍ മരിച്ചവരില്‍ എത്രയോ പേരുണ്ട്. ഇവള്‍ക്ക് സ്‌പെഷ്യലായി കൊടുക്കേണ്ട കാര്യമില്ലായിരുന്നല്ലോ. ജെന്‍സണും കൂടി പോയതോണ്ടാണ് ജോലി കിട്ടിയത് അത് മറക്കേണ്ട.

”കുറച്ചേലും മനസാക്ഷി ഉണ്ടേല്‍ ആ ഫാദറിനെ ഹെല്‍പ് ചെയ്യൂ. ഒന്നുമില്ലേലും ആരുമില്ലാന്ന് അറിഞ്ഞിട്ടും നിങ്ങളെ സ്വീകരിക്കാന്‍ ആ വീട്ടുകാര്‍ റെഡിയായതല്ലേ’. ‘ഇവളൊന്നും ഒന്നും ചെയ്യാന്‍ പോകുന്നില്ല ചേച്ചി’. ‘ജെന്‍സണ്‍ന്റെ അച്ഛന്റെ ഒരു ഇന്റര്‍വ്യു ഇപ്പോ കണ്ടതേയുള്ളു അവര്‍ കടത്തില്‍ ആണ് വീട് ജപ്തിയില്‍ ആണെന്ന്’. ‘ആ ജെന്‍സന്റെ ഫാമിലിയെ സഹായിക്കുന്നില്ലേ. ഒരു വര്‍ഷം ആയിട്ടുള്ളൂ ആ ചെക്കന്‍ മരിച്ചിട്ട്. ഒറ്റയ്ക്ക് ആയപ്പോള്‍ കൂടെക്കൂട്ടിയവന്‍ സ്‌നേഹിച്ച്‌ മാര്യേജ് ഉറപ്പിച്ചതല്ലേ. എന്താ അവരെ ഹെല്‍പ്പ് ചെയ്യാത്തെ’.

‘ശ്രുതി ഈ കമന്റ് ഡിലീറ്റ് ചെയ്യും. അത് വരെ ഈ കമന്റ് കിടക്കട്ടെ. ശ്രുതി എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. സമൂഹത്തിന് രേണു സുധിയെ കല്ലെറിയാനല്ലേ നേരമുള്ളൂ. സുധി മരിച്ചത് രേണുവിന് വേണ്ടിയുള്ള ഓട്ടത്തില്‍ അല്ല. ജെന്‍സണ്‍ മരിച്ചത് ശ്രുതിയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ്. ഇനി ജെന്‌സന്റെ വീട്ടുകാര്‍ ശ്രുതിയോട് മോശമായി പെരുമാറിയാല്‍ പോലും ജെന്‌സന്റെ ഫോട്ടോ ഇന്‍സ്റ്റയില്‍ നിന്നും കളഞ്ഞു.

അപ്പൊ ശ്രുതി തീരെ ചെറിയ വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ഇന്നീ കിട്ടിയിരിക്കുന്ന സൗഭാഗ്യം മുഴുവന്‍ ജെന്‌സന്റെ മരണത്തിലൂടെ ആണ്. അത് മീഡിയ കയറി ആഘോഷിച്ചത് കൊണ്ടാണ്. സൗഭാഗ്യങ്ങളില്‍ കണ്ണ് മഞ്ഞളിച്ചു. അമ്മയെയും അച്ഛനെയും അനിയത്തിയേയും എല്ലാം ഇയാള്‍ മറന്നു. തനിക്ക് തന്റെ കയ്യില്‍ ഇപ്പോ വന്ന് ചേര്‍ന്ന പണം മൂലം ചില സപ്പോര്‍ട്ടേഴ്സ് ഉണ്ടാകാം.

പക്ഷെ ജിഷയുടെ അമ്മയുടെ വിധി തന്നെ കാത്തിരിക്കുന്നു. താന്‍ പോരാളിയുമല്ല ഒന്നുമല്ല. വെറും ഒരു അത്യാഡംബരത്തോട് ആഗ്രഹമുള്ള സ്ത്രീ. ഇപ്പൊ അതിനുള്ള പൈസ വന്ന്. തനിക്ക് വേണ്ടി കരഞ്ഞതില്‍ ഞാന്‍ ദുഖിക്കുന്നു,’ എന്നാണ് മറ്റെരാളുടെ കമന്റ്.

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജെന്‍സന്റേയും ശ്രുതിയുടേയും വിവാഹമുറപ്പിച്ചത്. ചൂരല്‍മല ദുരന്തത്തിനും ഒരു മാസം മുമ്ബ് ഇരുവരുടേയും വിവാഹ നിശ്ചയം നടത്തിയിരുന്നു. വിവാഹത്തിനായി ദിവസങ്ങളെണ്ണി കാത്തിരുന്ന ശ്രുതിയ്ക്ക് മുന്നിലേക്ക് ആദ്യം ഉരുള്‍പെട്ടലും പിന്നെ വാഹനാപകടവും വില്ലനായി എത്തുകയായിരുന്നു. അപകടത്തില്‍ ശ്രുതിയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ശ്രുതി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ഇതിന് ശേഷം ശ്രുതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ജോലിയും നല്‍കിയിരുന്നു. നിലവില്‍ ശ്രുതി താമസിക്കുന്ന വീടിന് സര്‍ക്കാര്‍ ആണ് വാടക നല്‍കുന്നത്. സന്നദ്ധസംഘടന വീട് വാഗ്ദാനം ചെയ്തതിനാല്‍ ടൗണ്‍ഷിപ്പിലേക്ക് പോകുന്നില്ല എന്ന് പറഞ്ഞതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപയും ശ്രുതിയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലും ശ്രുതി സജീവമായി തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ശ്രുതിയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക