പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചതു പോലെ, ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിലെ പുത്തൻ പരിഷ്‌കാരങ്ങള്‍ക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.സെപ്തംബർ 22 മുതല്‍ ജിഎസ്ടി സ്ലാബ് ഘടന മാറും. അഞ്ച് ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും രണ്ട് സ്ലാബുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്തും.
പുതുക്കിയ ജിഎസ്ടി ഘടനയില്‍, മിക്ക ദൈനംദിന ഭക്ഷണങ്ങളും പലചരക്ക് വസ്തുക്കളും അഞ്ച് ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. ഇതോടെ ഇന്ത്യക്കാർ ഭക്ഷണത്തിന് വേണ്ടിമാറ്റിവച്ച ബഡ്ജറ്റ് കുറയും. മാത്രമല്ല, പുറത്തുപോയി കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കും വിലകുറയും. പുതിയ ജിഎസ്ടി ഘടന നിങ്ങളുടെ ഭക്ഷണ ബഡ്ജറ്റിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം?
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വലിയ മാറ്റമുണ്ടാക്കും. അടുക്കള ബഡ്ജറ്റിന് ഇത് വലിയ ആശ്വാസമുണ്ടാക്കും. ഒരു കുടുംബത്തിന് ഏറ്റവും ആവശ്യമായ ഭക്ഷ്യഉത്പന്നമായ പാലിനെ നികുതിയില്‍ നിന്ന് ഒഴിവാക്കി. കണ്ടൻസ്ഡ് മില്‍ക്ക്, വെണ്ണ, നെയ്യ്, പനീർ, ചീസ് എന്നിവ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി. നേരത്തെ 18 ശതമാനം നികുതി ഉണ്ടായിരുന്ന പറാത്തകള്‍ക്ക് ജിഎസ്ടി പൂജ്യത്തിലേക്ക് നീങ്ങി.
മാള്‍ട്ട്, സ്റ്റാർച്ച്, പാസ്ത, കോണ്‍ഫ്‌ളേക്കുകള്‍, ബിസ്‌കറ്റുകള്‍, ചോക്ലേറ്റുകള്‍, കൊക്കോ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയും. ശുദ്ധീകരിച്ച പഞ്ചസാര, പഞ്ചസാര സിറപ്പുകള്‍, മിഠായി, മധുരപലഹാരങ്ങള്‍ തുടങ്ങിയ മിഠായി ഇനങ്ങളും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. നേരത്തെ, ഈ ഇനങ്ങള്‍ക്ക് 18 ശതമാനമായിരുന്നു ജിഎസ്ടി.
കോഫി എക്സ്ട്രാക്‌ട്, ടി എക്സ്ട്രാക്‌ട്, സൂപ്പ്, പ്ലാന്റ് ബേസ്ഡ് പാനീയങ്ങള്‍ എന്നിവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാകുന്നതോടെ അവയുടെ വില കുറയും. എന്നാല്‍ കാർബണേറ്റഡ് പാനീയങ്ങള്‍ക്കും എയറേറ്റഡ് വെള്ളത്തിനും മുമ്ബത്തെ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനം ജിഎസ്ടി ഈടാക്കും.
നേരത്തെ 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന ബദാം, പിസ്ത, ഹേസല്‍നട്ട്, കശുവണ്ടി, ഈന്തപ്പഴം തുടങ്ങിയവ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. സസ്യ എണ്ണകള്‍, ഭക്ഷ്യയോഗ്യമായ സ്‌പ്രെഡുകള്‍, സോസേജുകള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍, മാള്‍ട്ട് സത്ത് അടിസ്ഥാനമാക്കിയുള്ള പാക്കേജുചെയ്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. അച്ചാർ രൂപത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, ഫ്രോസണ്‍ പച്ചക്കറികള്‍, ജാം, ജെല്ലികള്‍, സോസുകള്‍, സൂപ്പുകള്‍, മയോണൈസ്, സാലഡ് ഡ്രെസ്സിംഗുകള്‍ തുടങ്ങിയയും അഞ്ച് ശതമാനം സ്ലാബില്‍ വരും.
പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കാരണം വിലകുറഞ്ഞത് അടുക്കളയിലെ അവശ്യവസ്തുക്കളുടെ മാത്രമല്ല. ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചതിനാല്‍ റസ്റ്റോറന്റുകളിലെ ഭക്ഷണങ്ങള്‍ക്കും വില കുറയും. അതായത്, പ്രതിമാസം ശരാശരി 3,000 മുതല്‍ 4,000 രൂപ വരെ ചെലവഴിച്ചിരുന്ന ഏതൊരു കുടുംബത്തിനും ഇപ്പോള്‍ പ്രതിമാസം 200 മുതല്‍ 400 രൂപ വരെ ലാഭിക്കാൻ കഴിയും. ഉത്സവ, വിവാഹ സീസണ്‍ അടുക്കുമ്ബോള്‍ കൂടിയാണ് പുതിയ പരിഷ്‌കാരം എന്നത് ശ്രദ്ധേയമാണ്.















