മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടും എന്ന് വിശ്വസിക്കുന്നതായി നടന്‍ ദേവന്‍.മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരും എന്നാണ് കരുതിയിരുന്നത് എന്നും അദ്ദേഹം മാറി നില്‍ക്കുകയാണ് എന്ന് വ്യക്തമായതോടെയാണ് താന്‍ മത്സരിക്കാന്‍ ഇറങ്ങിയത് എന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

‘അമ്മ’ എന്ന സംഘടന അനര്‍ഹരായ ആളുകളുടെ കൈയിലേക്ക് പോകാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ‘അമ്മ’യുടെ ഔദ്യോഗിക പദവിയില്‍ ഇല്ലെങ്കിലും പഴയത് പോലെ തന്നെ എല്ലാ പിന്തുണയും നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി. ‘അമ്മ’യുടെ സംഘടനാകാര്യങ്ങളില്‍ ചെലവഴിക്കാന്‍ സമയം ഉള്ള ഒരാളായിരിക്കണം തലപ്പത്തേക്ക് വരേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അംഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിമാസം നല്‍കി വരുന്ന 5000 രൂപ കൈനീട്ടം 10000 രൂപയാക്കി വര്‍ധിപ്പിക്കും എന്നും അതിന് പണം കണ്ടെത്താനുള്ള ചില പദ്ധതികളൊക്കെ മനസില്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ക്കിടയില്‍ ഉള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നും ദേവന്‍ വ്യക്തമാക്കി. അതേസമയം അമ്മ സംഘടന ഇതുവരെ ജിഎസ്ടി അടച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ജിഎസ്ടി അടയ്ക്കാന്‍ ഇതുവരെ ഒരു ശ്രമം നടത്തിയിട്ടില്ല. അത് ഒരു തെറ്റ് തന്നെയാണ്. സാധാരണ അംഗങ്ങള്‍ക്ക് ഇത്തരം ഒരു ബാധ്യത ഉണ്ടെന്ന് അറിയില്ല. ഇതൊന്നും ആരെയും അറിയിക്കാതെ ഇതുവരെ ജിഎസ്ടി അടയ്ക്കാതെ ഇരുന്നത് ഗുരുതരമായ തെറ്റാണ്. ജിഎസ്ടി അടച്ചേ പറ്റൂ. നമ്മള്‍ പരിപാടികള്‍ നടത്തി കിട്ടുന്ന വരുമാനം അമ്മയുടെ ലാഭമാണ് എന്നാണ് അവര്‍ പറയുന്നത്,’ ദേവന്‍ പറഞ്ഞു.

എന്നാല്‍ ഇത് ലാഭമല്ല എന്നും അമ്മ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇത്രയും വര്‍ഷമായി ഞങ്ങള്‍ സമാഹരിച്ചിരിക്കുന്ന തുക 234 കോടി രൂപയാണ്. എന്നാല്‍ നമ്മള്‍ അത് ചാരിറ്റി ആയി പലര്‍ക്കും നല്‍കി. എന്നാല്‍ ഇതിനെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആയി കണക്കാക്കാത്തതിനാല്‍ ജിഎസ്ടി അടയ്ക്കണം,’ അദ്ദേഹം പറഞ്ഞു.

‘അമ്മ’യ്ക്ക് ചാരിറ്റബിള്‍ സംഘടനയെന്ന പരിഗണന ലഭിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി അടുത്തകാലത്തൊന്നും ഒരു ടിവി ഷോ നടക്കില്ല. ചാനല്‍ പരിപാടികള്‍ക്ക് കിട്ടുന്ന തുക കുറഞ്ഞു. ഇന്‍കം ടാക്‌സിന്റെ 80 ജി എന്ന് പറയുന്ന സെക്ഷന് കീഴില്‍ ‘അമ്മ’യെ കൊണ്ടുവരണം. അങ്ങനെയെങ്കില്‍ ഇന്‍കം ടാക്‌സ് മുഴുവന്‍ ഒഴിവാക്കി കിട്ടും. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആയി പോകുന്ന സംഘടനകള്‍ക്ക് സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ഗ്രാന്‍ഡ് ഉണ്ട്’, ദേവന്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് താന്‍ ഭാരവാഹിത്വത്തിലേക്ക് വന്നാല്‍ ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നും ദേവന്‍ പറഞ്ഞു. ‘അമ്മ’യില്‍ നടക്കുന്ന എല്ലാ കാര്യവും സുതാര്യമായിരിക്കണം എന്നും അതുപോലെതന്നെ വരുമാനമെല്ലാം കണക്ക് കാണിച്ച്‌ കൃത്യമായി ടാക്‌സ് അടച്ച്‌ മുന്നോട്ട് പോകണം, എല്ലാത്തിനും കണക്ക് വേണം എന്നും അദ്ദേഹം പറഞ്ഞു.

‘അമ്മ’യില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കും. പുരുഷന്‍ സ്ത്രീ എന്ന വിവേചനം ഇല്ലാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നീതി ലഭ്യമാക്കുക എന്നതാണ് ചെയ്യേണ്ടത്. ‘അമ്മ’ എന്ന സംഘടനക്കുള്ളില്‍ ജാതി മത ലിംഗ ഭേദം ഇല്ലാതെ എല്ലാവരോടും ഒരേ നിലപാട് എടുക്കുന്ന രീതിയില്‍ ആകണം. എല്ലാവരുടെയും പരാതികള്‍ കേള്‍ക്കുകയും മുഖം നോക്കാതെ നടപടികള്‍ ഉണ്ടാവുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

17 വര്‍ഷം ഇന്നസന്റ് അധ്യക്ഷനായി ഇരുന്ന പ്രസ്ഥാനമാണിത് എന്നും ഇന്നസന്റ് പ്രസിഡന്റ് ആയി ഉണ്ടായിരുന്ന കാലമാണ് ‘അമ്മ’യുടെ ഏറ്റവും സുവര്‍ണ്ണകാലം എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക