ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിശദീകരണ യോഗവുമായി സിപിഎം. കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ഇവർ കുറ്റക്കാരാണോ യെന്ന് ചോദ്യവും ഉയർത്തിയിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മട്ടന്നൂർ ഉരുവച്ചാല്‍ ടൗണിലാണ് പൊതുയോഗം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്.
എട്ട് സിപിഎം പ്രവർത്തകരുടെ ശിക്ഷ നടപ്പായതിന് പിന്നാലെയാണ് പാർട്ടി വിശദീകരണ യോഗം നടത്തുന്നത്. മുഴുവൻ പ്രതികളുടെയും അപ്പീല്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ എട്ട് സിപിഎം പ്രവർത്തകരെയും ജയിലിലടച്ചിരുന്നു. ഇവർക്ക് അഭിവാദ്യം അർപ്പിക്കാൻ കോടതി പരിസരത്തും ജയിലിന് മുന്നിലും നിരവധി സിപിഎം പ്രവർത്തകരെത്തിയിരുന്നു. മട്ടന്നൂരില്‍ നടന്ന യാത്രയയപ്പില്‍ കെ. കെ. ശൈലജ എംഎല്‍എ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
1994 ജനുവരി 25 ന് രാത്രി 8.30 ന ആർഎസ്‌എസ് ജില്ലാ സഹകാര്യവാഹകായിരുന്നസി. സദാനന്ദൻ്റെ കാല്‍ ഉരുവച്ചാലില്‍ ബസിറങ്ങിയപ്പോള്‍വെട്ടിയത്. 32 വർഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. കെ. ശ്രീധരൻ , മാതമംഗലം നാണു, പുതിയവീട്ടില്‍ മച്ചാൻ രാജൻ, പി. കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർകോടതി ഉത്തരവ് പ്രകാരം കണ്ണൂർ സെൻട്രല്‍ ജയിലിലാണുള്ളത്. പ്രതികള്‍ക്ക് കണ്ണൂർ സെൻട്രല്‍ ജയില്‍ പരിസരത്തും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയിരുന്നു.






