എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. എ൯.എസ്.കെ. ഉമേഷില്‍ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ കളക്ടറാണ്. ഡോ. എം ബീന, ഡോ. രേണു രാജ് എന്നിവരാണ് പ്രിയങ്കയുടെ മു൯ഗാമികളായ വനിതാ കളക്ടർമാർ.
പാലക്കാട് കളക്ടർ സ്ഥാനത്തു നിന്നുമാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്. കർണാടക സ്വദേശിയായ പ്രിയങ്ക ഐ.എ.എസില്‍ 2017 ബാച്ച് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കളക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സിവില്‍ സ്റ്റേഷ൯ കവാടത്തില്‍ അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രിയങ്കയെ സ്വീകരിച്ചു. തുടർന്ന് ചേംബറിലെത്തി എ൯.എസ്.കെ. ഉമേഷില്‍ നിന്നും ചുമതല ഏറ്റെടുത്തു. ആൻ്റണി ജോണ്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഡപ്യുട്ടി കളക്ടർമാർ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.






