ജയില്‍പ്പുള്ളികളായ കൊടി സുനിയും സംഘവും മദ്യപിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി തലശ്ശേരി പൊലീസ്. ആർക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് മറ്റൊരു വാദം.
കഴിഞ്ഞ ദിവസമാണ് പൊലീസ് കാവലിലുള്ള പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 17ാം തീയതി തലശ്ശേരി കോടതിയില്‍ നിന്നും മടങ്ങവേയാണ് ഹോട്ടല്‍ പരിസത്ത് വച്ച് കൊലപ്പുള്ളികള്‍ മദ്യപിച്ചത്. 21 തീയതി സംഭവം പുറത്തുവന്നു. കൊടി സുനി 15 ദിവസത്തെ പരോളിലായിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ 31 നാണ് കൊടി സുനി ജയിലില്‍ തിരിച്ചെത്തുന്നത്. മദ്യപാന കേസ് ഭാവി പരോളിനെ ബാധിക്കും. കൊടി സുനിക്കാണെങ്കില്‍ വാരിക്കോരിയാണ് പരോള്‍ നല്‍കുന്നത്. ഇതാണ് പൊലീസ് കേസെടുക്കാതിരിക്കാൻ കാരണം.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാറിന്റെ മുകളില്‍ ഗ്ലാസും മദ്യക്കുപ്പിയും നിരത്തി വച്ചിരിക്കുന്നത് കാണാം. മാറി മാറി കുടിക്കുന്നതും അച്ചാർ കവർ പൊട്ടിച്ച് നുണയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുഹൃത്തുക്കളാണ് കൊടി സുനിക്ക് മദ്യം എത്തിച്ച് നല്‍കിയത്.കഴിഞ്ഞ ദിവസം മദ്യപിക്കാൻ അവസരം ഒരുക്കി കൊടുത്തെന്ന പേരില്‍ മൂന്ന് സിപിഒ മാരെ സസ്പെൻഡ് ചെയ്തിരുന്നു. ക്യാപ്സ്യൂള്‍ ഇറക്കി പൊലീസ് തലയൂരാൻ ശ്രമിക്കുമ്ബോള്‍, മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.









