ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം പുനരാവിഷ്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അൻവർ. പിവി അൻവറിന്റെ തന്നെ സ്വകാര്യ ഭൂമിയില്‍ വെച്ചായിരുന്നു ആ ജയില്‍ച്ചാട്ട പുനരാവിഷ്കരണം. ഒറ്റക്കൈ ഉപയോഗിച്ച് ഒരാള്‍ക്ക് കണ്ണൂർ സെൻട്രല്‍ ജയിലിന്റെ മതില്‍ ചാടിക്കടക്കാൻ സാധിക്കില്ലെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു അൻവറിന്റെ ശ്രമം. ജയില്‍ച്ചാട്ടത്തിന് ഗോവിന്ദച്ചാമിക്ക് ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിരിക്കാമെന്നും പിവി അൻവർ ആരോപിച്ചു.
അതല്ലെങ്കില്‍ ഗോവിന്ദച്ചാമി ജയില്‍ച്ചാടിയിട്ടില്ല എന്നും ചാടിയ ഗോവിന്ദച്ചാമിയുടെ പിന്നില്‍ എന്താണെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും പിവി അൻവർ പറഞ്ഞു. പോലീസ് ഇക്കാര്യം വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
അൻവറിന്റെ ശ്രമം ഇങ്ങനെ:
ഗോവിന്ദചാമിയുടെ മതിൽ ചാട്ടം “ലൈവ്”
Posted by PV ANVAR on Saturday, July 26, 2025
ജയില്‍ അഴിക്ക് സമാനമായ കമ്ബി കാണിച്ച്, അത് ആക്സോ ബ്ലെയിഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചു. എന്നാല്‍ ഈ കമ്ബി നൂറ് ആക്സോ ബ്ലെയിഡ് ഉപയോഗിച്ചാലും മുറിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തുടക്കത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. പിന്നാലെ മൂന്ന് ഡ്രമ്മുകള്‍ മതിലിനോട് ചേർത്ത് വെച്ചു. ഗോവിന്ദച്ചാമി ഡ്രമ്മുകളുപയോഗിച്ചാണ് മതില്‍ ചാടിക്കടന്നത് എന്ന ജയില്‍ ഉദ്യോഗസ്ഥരുടെ വാദത്തെ ഖണ്ഡിക്കാനായിരുന്നു അൻവറിന്റെ ഈ ശ്രമം.
ഗോവിന്ദചാമി ജയിൽ ചാടിയതോ ?ചാടിച്ചതോ !!!
Posted by PV ANVAR on Saturday, July 26, 2025
സാധാരണ പിവിസി പൈപ്പ് മുറിക്കാനാണ് ആക്സോ ബ്ലെയ്ഡ് ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്. ഉപ്പ് വെച്ച ശേഷം തുണി മറച്ച് കെട്ടിവെച്ചുവെന്ന് പറയുന്നു. ഇത്രയും ദിവസം തുണി കെട്ടിവെച്ചപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടില്ലേ, അവരെവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.അതുപോലെ 7.8 മീറ്റർ ഉയരത്തിലെ മതില്‍ ചാടിക്കടക്കാൻ വെള്ളത്തിന് വെച്ച മൂന്ന് ഡ്രമ്മുകള്‍ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. അത് മനുഷ്യസാധ്യമല്ല. ഹെലികോപ്റ്ററില്‍ പോയി ഇറങ്ങി നില്‍ക്കേണ്ടി വരും.
മാത്രമല്ല രണ്ടു കൈ ഇല്ലാത്ത ഒരാള്‍ ഡ്രമ്മില്‍ നിന്ന് തുണിയില്‍ ചാടിപ്പിടിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.അതൊക്കെ പോകട്ടെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു പോകാനാണ് ഒരാള്‍ ജയില്‍ ചാടുന്നത്. എന്നാല്‍ രാവിലെ വരെ ജയില്‍ ചുറ്റുഭാഗത്ത് തന്നെ ഗോവിന്ദച്ചാമി നില്‍ക്കുകയായിരുന്നു. എന്തുകൊണ്ട് ട്രെയിനിലോ ലോറിയിലോ കയറി രക്ഷപ്പെട്ടില്ല? എന്നും അദ്ദേഹം ചോദിച്ചു. ഗോവിന്ദച്ചാമിക്കു ഏറ്റവും സുപരിചിതമായ മാർഗമായിരുന്നു അത്. എന്നിട്ട് എന്തുകൊണ്ട് ആ മാർഗം സ്വീകരിച്ചില്ല. അതല്ലെങ്കില്‍ അതുവഴി വന്ന വാഹനത്തിനു കൈ കാണിച്ചില്ല.
വീഡിയോ കണ്ടാല്‍തന്നെയറിയാം വളരെ സാവധാനമാണ് നടന്നു പോകുന്നത്. പിടിക്കാനുള്ള ആളുകള്‍ എത്തുന്നതുവരെ അയാള്‍ കാത്തുനിന്നു.അതെല്ലാം പോകട്ടെ സാധാരണ തെളിവെടുപ്പിനു മാധ്യമങ്ങളെ കൊണ്ടുപോവുന്നതും നിങ്ങള്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാത്രം എന്തുകൊണ്ട് മാധ്യമങ്ങളെ അടുപ്പിച്ചില്ലായെന്നും അൻവർ ചോദിച്ചു.

















